തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

Tuesday 17 February 2026 2:08 AM IST

വാടാനപ്പിള്ളി: പൊതുജനങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. തൃത്തല്ലൂർ വെസ്റ്റ് സ്വദേശി മേപ്പറമ്പിൽ വീട്ടിൽ ജുഗൽ തേജ് (19), പുളിയംതുരുത്ത് സ്വദേശികളായ മണക്കാട്ടുപടി വീട്ടിൽ സാലി (20), അതുൽകൃഷ്ണ (22) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ജുഗൽ തേജിനെതിരെ കാപ്പ നിയമപ്രകാരമുള്ള കേസുകൂടി രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് പുളിയംതുരുത്ത് റോഡിൽ പുതിയ എൻ.എച്ച് 66 റോഡിന്റെ ജോലികൾ നടക്കുന്ന ഓവർബ്രിഡ്ജിന് സമീപം രണ്ട് മോട്ടോർ സൈക്കിളുകളിലായി എത്തിയ പ്രതികൾ മോട്ടോർ സൈക്കിൾ റെയ്‌സ് ചെയ്ത് അനധികൃതമായി കൈവശം വച്ചിരുന്ന പിസ്റ്റൾ പൊതുജനങ്ങൾക്ക് നേരെ ചൂണ്ടി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

വാടാനപ്പിള്ളി സി.ഐ ഷൈജു, എസ്.ഐമാരായ മുഹമ്മദ് റാഫി, ഷാഫി, എ.എസ്.ഐ കാജ ഹുസൈൻ, ജി.എസ്.സി.പി.ഒമാരായ ലാൽകുമാർ, ശ്രീജിത്ത്, സുരേഖ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.