വിടവാങ്ങൽ പ്രസംഗത്തിനിടെ ഇന്ത്യയെ പ്രകോപിപ്പിക്കാൻ നീക്കം; ചർച്ചയായി മുഹമ്മദ്  യൂനുസിന്റെ പരാമർശം

Tuesday 17 February 2026 3:16 PM IST

ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തലവൻ പദവിയിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ പ്രകോപനപരമായ പരാമർശം നടത്തി മുഹമ്മദ് യൂനുസ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ നേപ്പാളിനും ഭൂട്ടാനുമൊപ്പം ചേർത്താണ് യൂനുസ് പരാമർശം നടത്തിയത്.

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാർ 18 മാസം ബംഗ്ലാദേശിൽ ഭരിച്ചു. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഫലമായി 2024 ഓഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെയാണ് ഇടക്കാല സർക്കാർ അധികാരത്തിൽ വന്നത്. തന്റെ ഭരണകാലത്ത് ബംഗ്ലാദേശിൽ വിദേശനയത്തിൽ പരമാധികാരം, സ്വാതന്ത്ര്യം, അന്തസ് എന്നിവ പുനഃസ്ഥാപിച്ചുവെന്നും യൂനുസ് വ്യക്തമാക്കി.

ബംഗ്ലാദേശിന്റെ കടൽത്തീരം ലോക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വാതിലാണെന്നും നേപ്പാൾ, ഭൂട്ടാൻ, 'സെവൻ സിസ്റ്റേഴ്സ്' (ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പരാമർശിക്കാൻ ഉപയോഗിക്കുന്ന പദം) എന്നിവ ഉൾപ്പെടുന്ന ഈ മേഖലയ്ക്ക് വലിയ സാമ്പത്തിക സാദ്ധ്യതകളുണ്ടെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു.

ഇന്ത്യയുടെ അവിഭാജ്യ ഘടകായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പരമാധികാര രാജ്യങ്ങൾക്കൊപ്പം ചേർത്ത് പറഞ്ഞ് ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കമാണ് മുഹമ്മദ് യൂനുസ് നടത്തിയത്. ചെെനയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും ടീസ്റ്റ നദീ പദ്ധതി, നിൽഫമാരിലെ 1,000 കിടക്കകളുള്ള അന്താരാഷ്ട്ര ആശുപത്രി എന്നി പദ്ധതികളിൽ വലിയ പുരോഗതി ഉണ്ടെന്നും മുഹമ്മദ് യൂനുസ് വ്യക്തമാക്കി.