യു.ഡി.എഫിൽ അനൗദ്യോഗിക ഫോർമുല..... ഏറ്റുമാനൂർ ഏറ്റെടുക്കും, ചങ്ങനാശേരിയിൽ വിട്ടുവീഴ്ച

Wednesday 18 February 2026 12:26 AM IST

കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങി കോൺഗ്രസും, കേരള കോൺഗ്രസും. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച ഏറ്റുമാനൂർ, ചങ്ങനാശ്ശേരി സീറ്റുകൾ ഏറ്റെടുക്കണമെന്ന നിലപാടിൽ നിന്ന് കോൺഗ്രസും വച്ചുമാറ്റമെന്ന ഫോർമുലയിൽ നിന്ന് കേരള കോൺഗ്രസും പിന്മാറിയേക്കും. ഏറ്റുമാനൂർ കോൺഗ്രസിന് നൽകി, ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് മത്സരിക്കാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്.

ഏറ്റുമാനൂർ ‌ ഇക്കുറി കോൺഗ്രസ് ഏറ്റെടുക്കുന്നതിൽ അനൗദ്യോഗിക തീരുമാനമായി. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി വന്നാൽ ജയസാദ്ധ്യത കൂടുതലാണെന്ന വിലയിരുത്തലിലാണ് ഈ നീക്കം. കരുത്തനായ വി.എൻ.വാസവനെ നേരിടാൻ മണ്ഡലത്തിൽ നിന്നുള്ള കേരള കോൺഗ്രസ് നേതാക്കൾ ഇല്ലെന്നതും കുഴയ്ക്കുന്നു. ജോസ് മോൻ മുണ്ടയ്ക്കൽ, ജെയ്സൺ ജോസഫ് എന്നിവരുടെ പേര് കേരള കോൺഗ്രസ് ഉയർത്തിയെങ്കിലും ജയസാദ്ധ്യതയില്ലെന്നകാര്യം നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ വിജയസാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നേതൃത്വം. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, വൈസ് പ്രസിഡന്റ് ജി.ഗോപകുമാർ എന്നിവർക്കാണ് സാദ്ധ്യത.

ചങ്ങനാശേരിക്കായി സഭ

ചങ്ങനാശ്ശേരി സീറ്റ് കേരള കോൺഗ്രസിന് തന്നെ നൽകണമെന്ന് സഭാ നേതൃത്വവും ശക്തമായ നിലപാടെടുത്തതായാണ് വിവരം. കേരള കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന ചങ്ങനാശേരി നിലനിറുത്തേണ്ടത് പാർട്ടിയുടെയും സാമുദായിക നേതൃത്വത്തിന്റെയും ആവശ്യമാണ്. ജില്ലാ പഞ്ചായത്തംഗം വിനു ജോബ്, വി.ജെ.ലാലി, കെ.എം.മാണിയുടെ മരുമകൻ എം.പി.ജോസഫ് എന്നിവരുടെ പേരുകളാണ് പട്ടികയിൽ.

 കാഞ്ഞിരപ്പള്ളി വച്ചുമാറില്ല ഏറ്റുമാനൂർ സീറ്റ് ഏറ്റെടുക്കുന്നതിന് പകരമായി കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ച കാഞ്ഞിരപ്പള്ളി വിട്ടുനൽകാൻ സാദ്ധ്യതയില്ലെന്നാണ് സൂചന. ഇവിടെ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പി.സി.തോമസ് പിന്മാറി. ഈ സാഹചര്യത്തിൽ അഡ്വ.ഫിൽസൺ തോമസ്, നാട്ടകം സുരേഷ് അടക്കം അരഡസൻ നേതാക്കളുടെ പേരാണ് ഉയരുന്നത്.