തണ്ണീർമുക്കം ബണ്ട് തുറക്കാൻ ഒരു മാസം..... കുപ്പത്തൊട്ടിയായി തോടും, കായലും

Wednesday 18 February 2026 12:27 AM IST

കോട്ടയം : തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാൻ ഇനിയും ഒരുമാസത്തോളം ശേഷിക്കെ ഒഴുക്ക് നിലച്ച് വേമ്പനാട്ടുകായലിലെയും സമീപ ആറുകളിലെയും തോടുകളിലെയും വെള്ളം വിഷലിപ്തമായി. പോളയും പായലും നിറഞ്ഞത് ബോട്ട് സർവീസിനെയും ബാധിച്ചു. പ്രൊപ്പല്ലറിൽ പായൽ കയറി കുമരകം - മുഹമ്മ ഫെറി സർവീസ് തടസപ്പെടുകയാണ്. ചീഞ്ഞഴുകി പായൽ നിറഞ്ഞു കിടക്കുന്നത് മത്സ്യ സമ്പത്തിനെയും സാരമായി ബാധിക്കും. വെള്ളം കുറുകി ക്കിടക്കുന്നതിനാൽ കരിമീനിന്റെയും മറ്റു കായൽ മത്സ്യങ്ങളുടെയും ലഭ്യത കുറഞ്ഞു. മാർച്ച് 15 ന് ശേഷമേ ബണ്ടിന്റെ ഷട്ടറുകൾ തുറക്കൂ. എന്നാൽ അപ്പർകുട്ടനാട്ടിലെ പല പാടശേഖരങ്ങളിലും കൊയ്ത്ത് പൂർത്തിയായിട്ടില്ല. ബണ്ട് തുറന്നാൽ ഉപ്പുവെള്ളം പാടങ്ങളിലെത്തുമെന്നതിനാൽ കൊയ്ത്ത് പൂർത്തിയാകും വരെ ബണ്ട് തുറക്കരുതെന്ന നിലപാടിലാണ് പാടശേഖര സമിതികൾ. ഇതോടെ മേയ് വരെ നീളാം. ഷട്ടറിനോട് ചേർന്നുള്ള പ്രത്യേക കവാടം തുറന്ന് ഇരുവശത്തെയും ജലനിരപ്പ് ഒരു പോലാക്കിയാലേ വള്ളങ്ങൾക്കും മറ്റും കടന്നു പോകാനാകൂ. ലോക്ക് ഗേറ്റുകൾ രാവിലെ 5.30 മുതൽ രാത്രി 9.30 വരെയാണ് പ്രവർത്തിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ 24 മണിക്കൂറും തുറന്നിടണമെന്നാണ് നിയമസഭാസമിതി ശുപാർശ.

പകർച്ചവ്യാധികൾ പടരുന്നു

ജലമലിനീകരണം രൂക്ഷമായതോടെ എലിപ്പനി, ഡെങ്കിപ്പനി എന്നിവ പല സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻമേഖലയിലെ തോടുകളിലെ വെള്ളം കുളിക്കാനോ, തുണി അലക്കാനോ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കടുത്ത വേനലിൽ കിണറുകളിലെ വെള്ളം കുറഞ്ഞതിനാൽ ഏകആശ്രയം തോടുകളായിരുന്നു. വെള്ളത്തിലിറങ്ങിയാൽ ശരീരം ചൊറിഞ്ഞു തടിക്കുന്നതായി പരാതി ഉയരുന്നുണ്ട്. പല പ്രദേശങ്ങളിലും വെള്ളത്തിന്റെ നിറം മാറി രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്.

തുറന്നാലും പ്രശ്‌നങ്ങളേറെ

മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച് ബണ്ട് തുറന്നാൽ ഉപ്പുവെള്ളം ഒഴുകിയെത്തും

കൊയ്യാറായ നെല്ല് നശിക്കും, ഷട്ടറിനടിയിൽ വലിയ കല്ലുകൾവച്ച് മീൻ പിടിക്കുന്നതായി ആക്ഷേപം

ഇത് ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതിന് കാരണമാകുമെന്നുവെന്ന് കർഷക സമിതികൾ

''മാർച്ച് 15 ന് ബണ്ട് തുറക്കണമെന്ന നിബന്ധന നടപ്പാക്കണം. വൈകിയാൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാൻ നിർബന്ധിതരാകും.

-സംയുക്ത വേമ്പനാട്ട് കായൽ സംരക്ഷണ സമിതി

90 ഷട്ടറുകൾ

4 ലോക്കുകൾ