കാരാളി-ഇഞ്ചിവിള പഴയറോഡിന് ശാപമോക്ഷം
പാറശാല: പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്ര വരെ ദുഷ്ക്കരമായ കാരാളി-ഇഞ്ചിവിള പഴയറോഡിന് ശാപമോക്ഷമായി. കരമന-കളിയിക്കാവിള ദേശീയപാതയുടെ കാരാളി- ഇഞ്ചിവിള കൊടുംവളവുകളെ ബന്ധിപ്പിക്കുന്ന നേർവഴി എന്നതിനു പുറമെ ദൂരക്കുറവും രാജപാതയുടെ ഭാഗവുമായിരുന്നു ഈ പഴയറോഡ്. ദേശീയപാതയിലെ ഗതാഗത തടസങ്ങളിൽ നിന്നും രക്ഷനേടാനായി പലപ്പോഴും വാഹന ഉടമകൾ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. പഴയറോഡ് വീതികൂട്ടി ദേശീയപാതയുടെ പദവി നൽകി ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകവേയാണ് റോഡ് തകർന്ന് തുടങ്ങിയത്. ടാർ ഇളകി മെറ്റലുകൾ ഇളകിത്തെറിച്ച കുണ്ടുംകുഴിയും നിറഞ്ഞ റോഡ് കാൽനട യാത്രക്കാർക്കുപോലും ബുദ്ധിമുട്ടുണ്ടാക്കുന്നു. സഞ്ചാരയോഗ്യമല്ലാതായതോടെ നിരവധി ഇരുചക്രവാഹനങ്ങൾ
അപകടത്തിൽപ്പെട്ടു. അടിയന്തര ഘട്ടങ്ങളിൽ പോലും നാട്ടുകാർ ഓട്ടോയോ ടാക്സിയോ ഓട്ടം വിളിച്ചാൽ വരാതെയായി. പ്രശ്നപരിഹാരത്തിനായി നാട്ടുകാർ ജനപ്രതിനിധികളുടെ വാതിലുകൾ മുട്ടിയെങ്കിലും പരിഹാരമുണ്ടായില്ല. റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം വേണമെന്ന് ആവശ്യവുമായി കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് കേരള കൗമുദിയിൽ വാർത്ത
പ്രസിദ്ധീകരിച്ചിരുന്നു. കാത്തിരുപ്പിനൊടുവിൽ ദേശീയപാത അധികൃതർ സ്ഥലത്തെത്തി നടത്തിയ വിലയിരുത്തലുകളെ തുടർന്ന് റോഡ് പുനരുദ്ധാരണത്തിനായി 39ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
മാലിന്യം നീക്കണം റോഡിനു കുറുകെ കടന്നുപോകുന്ന നെയ്യാർ ഇറിഗേഷന്റെ ഇടതുകര കനാലിലൂടെ ഒഴുകിയെത്തുന്ന എക്കലും മാലിന്യങ്ങളും പാലത്തിനടിയിൽ കെട്ടിക്കിടക്കുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാറുണ്ട്. കനാൽ കരകവിഞ്ഞൊഴുകി റോഡിലൂടെ കാരാളി തോട്ടിലേക്ക് എത്തുന്നത് പതിവാണ്. ഇത് റോഡിന്റെ തകർച്ചക്ക് കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു. കൂടാതെ രാത്രികാലങ്ങളിൽ ടിപ്പറുകളിലും മറ്റും മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളുന്നതും പതിവാണ്.