കാലത്തിനനുസരിച്ച് ഭരണസംവിധാനം മാറണം: മുഖ്യമന്ത്രി

Wednesday 18 February 2026 1:01 AM IST

തിരുവനന്തപുരം: കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന നിർദ്ദേശം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന്റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു

അദ്ദേഹം.

മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ഭരണ സംവിധാനങ്ങളും മാറണം. അതിദാരിദ്ര്യം നിർമ്മാർജ്ജനം ഒറ്റപ്പെട്ട പദ്ധതിയുടെ ഫലമല്ല. പതിറ്റാണ്ടുകളായുള്ള പൊതുനിക്ഷേപത്തിന്റെയും ക്ഷേമ സ്ഥാപനങ്ങളുടെയും ജനകീയ പങ്കാളിത്തത്തിന്റെയും ഫലമാണ്. വികേന്ദ്രീകരണം ഭരണപരിഷ്‌കാരമായിട്ടല്ല, ജനാധിപത്യ പദ്ധതിയായാണ് കാണുന്നത്. കേരളത്തിന്റെ മതേതര ധാർമ്മികത ഏറ്റവും മൂല്യവത്തായ സാമ്പത്തിക ആസ്തികളിലൊന്നാണ്. സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കിയുള്ള വികസനം തകർച്ചയിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാശ്മീർ ജനതയെ ഓർത്ത്

കണ്ഠമിടറി ഫാറൂഖ് അബ്ദുള്ള

വിഷൻ 2031 വേദിയിൽ വികാരാധീനനായി, ശബ്ദമിടറി ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. കാശ്മീരിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ വിവരിക്കുമ്പോഴാണ് അദ്ദേഹം കണ്ണു നിറഞ്ഞ് വികാരാധീനനായത്.

കേരളത്തിൽ എല്ലാ മതങ്ങളിലുള്ളവർക്കും ഒരേ പോലെ ജീവിക്കാൻ കഴിയുന്നു. രാജ്യത്തെ ജനങ്ങൾ സത്യം തുറന്നു പറയാൻ ഭയക്കുന്നു. ഗാന്ധിജി വീണ്ടും ജനിച്ചാൽ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് നാണിക്കും.. ഇപ്പോൾ എന്റെ സംസ്ഥാനം കേന്ദ്ര ഭരണപ്രദേശമാണ്. 2019 ഓഗസ്റ്റ് മുതൽ ഭീകരവാദം അവസാനിച്ചെങ്കിൽ പിന്നെ എങ്ങനെയാണ് പുൽവാമയും പഹൽഗാമും ഉണ്ടായത്. കാശ്മീരിൽ ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ.സ്വാതന്ത്ര്യത്തോടെ ചിന്തിക്കാനും സംസാരിക്കാനും ജോലി ചെയ്യാനും കഴിയുന്നവരായി എപ്പോഴാണ് ഞങ്ങളെ ഉണർത്തുന്നതെന്ന് ദൈവത്തോട് ചോദിക്കാറുണ്ട്. കുട്ടികൾ വലിയ ബുദ്ധിമുട്ടിലൂടെയാണ് സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്നത്- ശബദമിടറി അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരും അടിച്ചമർത്തുന്നവരും ഒടുവിൽ പരാജയപ്പെടുമെന്ന് പറഞ്ഞ ഫാറൂഖ് അബ്ദുള്ള ,വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്തു. മുഖ്യമന്ത്രി അദ്ദേഹത്തെ ആശ്വസിപ്പിച്ചു.