കുന്നുകൂടി പ്ലാസ്റ്റിക് മാലിന്യം ദുരിതത്തിലായി നാട്ടുകാർ
ആറ്റിങ്ങൽ: നീർച്ചാലുകളിലും ജലാശയങ്ങളിലും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. വേനലടുക്കുമ്പോൾ തോടുകളിലും നീർച്ചാലുകളിലും ഒഴുക്ക് നിലച്ചതോടെ വൻതോതിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളടിയുന്നത്. നഗരമേഖലയിൽ നിന്ന് ഒഴുകി വരുന്നതും നദീതടങ്ങളിൽ ഉപേക്ഷിക്കുന്നതുമായ മാലിന്യങ്ങളാണ് ഒഴുക്ക് നിലച്ചതോടെ നീർച്ചാലുകളിലെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്നത്.കുടിവെള്ളത്തിന്റെയും സോഫ്ട് ഡ്രിങ്കുകളുടെയും പ്ലാസ്റ്റിക് കുപ്പികൾ,മദ്യക്കുപ്പികൾ,പാൽക്കവറുകൾ എന്നിവയാണ് ഇവയിൽ ഭൂരിഭാഗവും.വീടുകളിലെയും ഓഡിറ്റോറിയത്തിലെയും ചടങ്ങുകളിലെ മാലിന്യങ്ങളും തോടുകളിൽ നിക്ഷേപിക്കുന്നതായാണ് ആക്ഷേപം.
കർഷകർക്ക് ഭീഷണി
ജലാശയങ്ങളുടെ മുകൾവശം പൂർണമായും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. ഇത് ജലജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കും.വേനൽമഴ ആരംഭിക്കുമ്പോൾ ജലാശയങ്ങളിലെ വെള്ളം ഉയരുകയും ഈ മാലിന്യങ്ങളെല്ലാം സമീപത്തെ കൃഷിയിടങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്യും. ഇത് കർഷകർക്ക് വൻ ഭീഷണിയാണ് ഉയർത്തുക. ഇതോടെ വയലുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാകും ഉണ്ടാകുക.
ഹരിതകർമ്മസേന ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ സർക്കാർ മാലിന്യങ്ങൾ ശേഖരിച്ച് തുടങ്ങിയെങ്കിലും ഇപ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് വ്യാപകമാണ്. സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും കർശന നിർദേശങ്ങളും പിഴ ചുമത്തലുകളും ഒരു വഴിക്ക് നടക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉയർത്തുന്ന ഭീഷണിയെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല.