ശിവകാശിയിൽ നിന്ന് നേരിട്ട് ഡെലിവറി; ഓൺലൈൻ പടക്ക ലോബി സജീവം
കണ്ണൂർ: ഫോണിൽ ഓർഡർ ചെയ്ത് ശിവകാശിയിൽ നിന്ന് നേരിട്ട് ഡെലിവറി. ഇതാണ് ഇപ്പോൾ അനധികൃത പടക്ക കടത്തുകാർ അവലംബിക്കുന്ന രീതി. സുപ്രീം കോടതിയുടെ കർശന നിർദേശങ്ങൾ ലംഘിച്ച് ഇ കൊമേഴ്സ്, ഫോൺ ഓർഡർ ശൃംഖലകൾ ഉപയോഗിച്ചുള്ള വ്യാപക പടക്ക വില്പന ശക്തി പ്രാപിക്കുകയാണ്.
കഴിഞ്ഞദിവസം പയ്യന്നൂർ കോത്തായി മുക്കിൽ നാട്ടുകാർ സംശയാസ്പദമായി തടഞ്ഞ, തമിഴ്നാട് രജിസ്‌ട്രേഷനുള്ള പിക്കപ്പ് വാനിൽ ടാർപ്പോളിൻ ഷീറ്റ് കൊണ്ട് മൂടിവെച്ച ഭീമൻ പൊതിക്കെട്ടുകളാണുണ്ടായത്. വിവരമറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തിയപ്പോൾ, വാൻ നിറയെ തമിഴ്നാടിൽ നിന്നുള്ള പടക്ക പൊതികൾ. ഡ്രൈവർ കറുപ്പസ്വാമി (തമിഴ്നാട്) ഹാജരാക്കിയ ബില്ലുകൾ ശ്രദ്ധിച്ചപ്പോൾ ഒന്നിൽ 'അയ്യനാർ ക്രാക്കേഴ്സ്' (ശിവകാശി) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ പൊതിക്കെട്ടുകളിൽ 'കണ്ണൻ ക്രാക്കേഴ്സ്' എന്നും. ഇരുകേന്ദ്രങ്ങളും ശിവകാശിയിൽ. ഒരേ ശൃംഖലയിൽ പ്രവർത്തിക്കുന്ന രണ്ട് ബ്രാൻഡ് നാമങ്ങൾ ഉപയോഗിച്ചാണ് കടത്ത്. ഡ്രൈവർ നൽകിയ ഡെലിവറി വിലാസങ്ങൾ പരിശോധിച്ചപ്പോൾ മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഫോൺ മുഖേന ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് നേരിട്ടെത്തിക്കാനുള്ളതായിരുന്നു പടക്കങ്ങൾ.
കറുപ്പസ്വാമിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അദ്ദേഹത്തെ നോട്ടീസ് നൽകി വിട്ടയച്ചു. വാഹനം കസ്റ്റഡിയിലെടുത്തു.
ഡയറക്ട് ടു ഡോർ ഡെലിവറി
ഓൺലൈൻ ഡെലിവറിയും ഫോൺഓർഡർ ഡെലിവറിയും വ്യക്തമായി നിരോധിക്കുന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പ്, ഫേസ്ബുക്ക് മാർക്കറ്റ് പ്‌ളേസ്, നേരിട്ടുള്ള ഫോൺ ഓർഡർ ശൃംഖലകൾ ഒക്കെ ഉപയോഗിച്ച് ശിവകാശിയിൽ നിന്ന് ഡയറക്ട് ടു ഡോർ ഡെലിവറി ഉറപ്പ് നൽകുന്ന 'ഡീലർ'മാർ സജീവമാണ്. ഈ ഓർഡറുകൾ 'ഗ്രൂപ്പ് ഓർഡർ' ആക്കി ഒരൊറ്റ ട്രാക്കിൽ ഒട്ടനേകം ഉപഭോക്താക്കളുടെ ഓർഡറുകൾ ഒരുമിച്ചു കൊണ്ടുപോകുന്നതാണ് രീതി. ദീപാവലി, ക്രിസ്‌മസ്, വിഷു സീസണുകളിൽ ലൈസൻസ് ഇല്ലാത്ത പടക്ക കടകൾ ക്രമേണ കുറഞ്ഞ് ഇഓർഡർ ശൃംഖലകൾ വർദ്ധിക്കുന്ന പ്രവണത പ്രകടമാണ്. അധികൃതർ ലൈസൻസ്ഡ് ഔട്ട്‌ലെറ്റ് പരിശോധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഫോൺ ഓർഡറിൽ ഡ്രൈവർ നേരിട്ട് ഉപഭോക്താക്കളുടെ വീട്ടുമുമ്പിൽ സാധനം എത്തിക്കുന്ന ഈ ശൃംഖല പൊലീസ് റഡാറിൽ പെടാതെ പോകുന്നു.
നിയമ ലംഘനം സുപ്രീം കോടതി വിധിയനുസരിച്ച് ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ പടക്ക വില്പന നിരോധിച്ചിട്ടുണ്ട്. സ്‌ഫോടകശേഷിയുള്ള പദാർത്ഥങ്ങൾ ഇത്തരത്തിൽ കൊണ്ടുനടക്കണമെങ്കിൽ ജില്ലാ മജിസ്‌ട്രേറ്റ് ലൈസൻസ്, സ്‌ഫോടക ഗോഡൗൺ ലൈസൻസ്, ഗതാഗത ലൈസൻസ് എന്നിങ്ങനെ ഒട്ടനേകം ഔദ്യോഗിക അനുമതി ആവശ്യമാണ്. ഈ പിക്കപ്പ് വാനിൽ ഇതൊന്നും ഉണ്ടായിരുന്നില്ല. ടാർപ്പോളിൻ ഷീറ്റ് കൊണ്ട് മൂടിയതൊഴിച്ചാൽ മറ്റൊരു സുരക്ഷ ഉപകരണവും ഇല്ലാതിരുന്ന ആ വാഹനം ഒരൊറ്റ തീപ്പൊരി കൊണ്ട് ദുരന്തം ഉണ്ടാക്കാൻ ശേഷിയുള്ള ഒരു ബോംബ് ആയാണ് ഓടിയിരുന്നതെന്ന് പൊലീസ് പറയുന്നു.