നിർമ്മാണ മേഖല പ്രതിസന്ധിയിൽ

Wednesday 18 February 2026 12:16 AM IST

കിളിമാനൂർ: കനത്ത ചൂട്,നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം,തൊഴിലാളികളുടെ ലഭ്യതക്കുറവ് തുടങ്ങിയവ നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു.ജലക്ഷാമവും,പാറ,മെറ്റൽ,പൊടി എന്നിവ ലഭിക്കാനില്ലാത്തതും മേഖലയെ തളർത്തുന്നു.മണലിന് പകരം ഉപയോഗിക്കുന്ന എം സാൻഡ്,പി സാൻഡ് എന്നിവയ്ക്ക് ദിവസേന വിലയുയരുകയാണ്.

പ്ലംബിംഗ് സാമഗ്രികൾക്ക് മുൻപത്തെ അപേക്ഷിച്ച് പത്ത് ശതമാനം മുതൽ ഇരുപത് ശതമാനം വരെയാണ് വിലവർദ്ധന. അതോടെ കരാറെടുത്തവർ പറഞ്ഞ തുകയിൽ നിർമ്മാണം പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടുകയാണ്.കൂട്ടത്തിൽ സിമന്റിന് മാത്രമാണ് വില കുറവുള്ളത്.പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പകുതിയോളം ക്രഷറുകളും,ക്വാറികളും പ്രവർത്തനം നിറുത്തിയതോടെയാണ് പാറ,മെറ്റൽ,എം.സാൻഡ്,ടി.സാൻഡ് എന്നിവ ലഭ്യമാകാത്തത്.

പാതിവഴിയിൽ കുരുങ്ങി ലൈഫും

ലൈഫ് പദ്ധതി പ്രകാരം വീട് വയ്ക്കുന്ന ബി.പി.എൽ കുടുംബങ്ങളെയും സാധാരണക്കാരെയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു.പദ്ധതി വഴി നൽകുന്നത് നാല് ലക്ഷം രൂപയാണ്.നിർമ്മാണച്ചെലവ് ഏഴ് ലക്ഷവും. രണ്ട് വർഷം മുമ്പ് 800 രൂപയായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് പ്രതിദിനം 1000 രൂപയാണ് വേതനം.

തൊഴിലാളികളില്ല

തദ്ദേശ സ്ഥാപനങ്ങളിലെ നിർമ്മാണ ജോലികൾ,സ്വകാര്യ മേഖലയിലെ ഫ്ലാറ്റ്, വില്ല പദ്ധതികൾ എന്നിവയും സ്തംഭിച്ചനിലയിലാണ്. മുൻ ബില്ലുകൾ പാസാക്കാത്തതിനാൽ കരാറുകാരും പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല.നിർമ്മാണ മേഖലയിൽ ഭൂരിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു.വോട്ടർ പട്ടികയിൽ പേരു ചേർക്കലുമായി ബന്ധപ്പെട്ട് മിക്കവരും നാട്ടിലേക്ക് മടങ്ങിയതും പ്രതിസന്ധിക്ക് കാരണമാണ്.