എവറസ്റ്റ് കീഴടക്കിയ ഒരേയൊരു കോപ്ടര്‍; ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത്, ഇനി ഇന്ത്യയില്‍

Tuesday 17 February 2026 11:42 PM IST

ന്യൂഡല്‍ഹി: എവറസ്റ്റ് കൊടുമുടിയിലിറങ്ങി ചരിത്രം രചിച്ച ഫ്രഞ്ച് ഹെലികോപ്ടര്‍ എച്ച്-125ന്റെ നിര്‍മ്മാണം ഇനി ഇന്ത്യയിലും. കര്‍ണാടകയിലെ കൊളാറിന് സമീപമുള്ള വെമഗലിലിലെ എച്ച്-125ന്റെ അസംബ്‌ളി യൂണിറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചേര്‍ന്ന് വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. എവറസ്റ്റിന്റെ ഉയരങ്ങളിലേക്ക് പറക്കാന്‍ കഴിവുള്ള ലോകത്തിലെ ഏക കോപ്ടറാണിത്.

ഫ്രഞ്ച് കമ്പനി എയര്‍ബസും ഇന്ത്യന്‍ കമ്പനി ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും (ടി.എ.എസ്.എല്‍) സംയുക്തമായി നിര്‍മ്മിക്കുന്ന ഹെലികോപ്ടര്‍ ഇന്ത്യന്‍ സേനകള്‍ക്ക് നല്‍കുന്നതിനൊപ്പം വിദേശത്തേക്ക് കയറ്റി അയയ്ക്കാനും ലക്ഷ്യമിടുന്നു.

ഇന്ത്യന്‍ സായുധ സേനയുടെ ബഹുവിധ ദൗത്യങ്ങള്‍ക്കൊപ്പം പൊതു ഉപയോഗത്തിനും കോപ്ടര്‍ ഉപയോഗിക്കും. മഞ്ഞുമൂടിയ ഹിമാലയന്‍ അതിര്‍ത്തികളില്‍ സേനയ്ക്ക് ഇവ കരുത്താകും. സ്വകാര്യ മേഖലയിലെ ആദ്യ ഹെലികോപ്ടര്‍ അസംബ്‌ളി യൂണിറ്റാണ് കര്‍ണാടകയിലേത്. ഇവിടെ പ്രധാന പുറം ഭാഗം, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍ തുടങ്ങിയവ ഘടിപ്പിക്കലും പറക്കല്‍ പരീക്ഷണങ്ങളും നടക്കും. പ്രതിവര്‍ഷം പത്ത് കോപ്ടറുകള്‍ നിര്‍മ്മിക്കും. 2027ഓടെ ആദ്യ ബാച്ച് പുറത്തിറങ്ങും.

ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നവ

എച്ച്-125 ഭാരം കുറഞ്ഞ വിഭാഗം

മരുഭൂമിയിലെ കനത്ത ചൂടിലും മികച്ച പ്രവര്‍ത്തനം.

മിസൈലുകളടക്കം ആയുധങ്ങള്‍ ഘടിപ്പിക്കാം.

യുദ്ധാവശ്യങ്ങള്‍ക്കു പുറമെ അഗ്‌നിശമന സേന, നിയമപാലനം, രക്ഷാപ്രവര്‍ത്തനം,

എയര്‍ ആംബുലന്‍സ്, പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങി നിരവധി ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാം

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സിംഗിള്‍ എന്‍ജിന്‍ ഹെലികോപ്റ്റര്‍

റഡാറുകള്‍ക്ക് പിടികൊടുക്കാതെ മണിക്കൂറില്‍ 250കി.മീ വേഗതയില്‍ 662 കി.മീ ഒറ്റയടിക്ക് പറക്കും

എവറസ്റ്റിന്റെ ഉയരങ്ങളിലേക്ക് പറക്കാന്‍ കഴിവുള്ള ലോകത്തിലെ ഏക ഹെലികോപ്റ്റര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് ലോകമെമ്പാടും കയറ്റുമതി ചെയ്യാന്‍ പോകുന്നതില്‍ അഭിമാനം -പ്രധാനമന്ത്രി നരേന്ദ്രമോദി

1,000 കോടി രൂപയിലധികം നിക്ഷേപം പ്രതീക്ഷിക്കുന്നു. വൈദഗ്ദ്ധ്യമുള്ള, കഠിനാദ്ധ്വാനികളായ യുവതലമുറയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും -രാജ്നാഥ് സിംഗ് ,പ്രതിരോധ മന്ത്രി