മുഖ്യമന്ത്രിയാകാൻ സോണിയ അനുവദിച്ചു, രാഹുൽ തടഞ്ഞു : ഹിമന്ത 

Wednesday 18 February 2026 12:55 AM IST

ദിസ്പുർ: 2014ൽ അസാം മുഖ്യമന്ത്രിയായി താൻ സത്യപ്രതിജ്ഞ ചെയ്യേണ്ടതായിരുന്നുവെന്നും രാഹുൽ ഗാന്ധി ഇടപെട്ടതോടെ പാർട്ടി തീരുമാനം മാറുകയായിരുന്നെന്നും അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സത്യപ്രതിജ്ഞയ്ക്കുള്ള തീയതി തീരുമാനിക്കാൻ സോണിയ ഗാന്ധി അനുമതി നൽകി.

അന്ന് 58 കോൺഗ്രസ് എം.എൽ.എമാർ തന്നെ പിന്തുണച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ മൂലം തീരുമാനം അട്ടിമറിക്കപ്പെട്ടു.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അന്നത്തെ മുഖ്യമന്ത്രി തരുൺ ഗോഗോയിയെ മാറ്റി തന്നെ ആ സ്ഥാനത്തെത്തിക്കാൻ ഒരു വിഭാഗം ശ്രമിച്ചിരുന്നു. കാമാഖ്യ ക്ഷേത്രത്തിലെ അംബുബാച്ചി മേളയ്ക്ക് ശേഷം ജൂൺ മാസത്തിൽ സത്യപ്രതിജ്ഞ ചെയ്യാമെന്നാണ് താൻ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നത്. എന്നാൽ അന്ന് യു.എസിയിലായിരുന്ന രാഹുൽ പാർട്ടി നേതാക്കളെ ഫോണിൽ വിളിച്ചതോടെ സാഹചര്യം മാറി. അന്ന് വിഷമം തോന്നിയെങ്കിലും ഇപ്പോൾ എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുന്നതായും ഹിമന്ത പറഞ്ഞു. 2021ൽ ബി.ജെ.പി മുഖ്യമന്ത്രിയായതോടെ അസാമിനെയും സനാതന ധർമ്മത്തെയും പൂർണഹൃദയത്തോടെ സേവിക്കാൻ അവസരം ലഭിച്ചു. കോൺഗ്രസിലായിരുന്നെങ്കിൽ സാദ്ധിക്കുമായിരുന്നില്ല. ഇന്ന് രാഹുലിനോട് നന്ദി പറയുന്നു.

അതിലും വലിയ കാര്യങ്ങളാണ് ദൈവം നൽകിയതെന്നും വ്യക്തമാക്കി.