അധികാരമേറ്റ് താരിഖ് റഹ്മാൻ
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) ചെയർമാൻ താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ വൈകിട്ട് നാലിന് പാർലമെന്റ് സമുച്ചയത്തിലെ സൗത്ത് പ്ലാസയിൽ നടന്ന ചടങ്ങിൽ 25 മന്ത്രിമാരും 24 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു .മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എ.എം.എം. നാസിർ ഉദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.എൻ.പി മുതിർന്ന നേതാവ് നിതായ് റോയ് ചൗധരി
മന്ത്രിസഭയിലെ ഏക ഹിന്ദുഅംഗമാണ്. രണ്ടുപതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ബി.എൻ.പി നേതാവ് പ്രധാനമന്ത്രിപദത്തിലെത്തുന്നത്.36 കൊല്ലത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ആദ്യ പുരുഷൻ കൂടിയാണ് താരിഖ് റഹ്‌മാൻ. 209 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ തിരിച്ചെത്തിയത്.17 വർഷത്തെ പ്രവാസത്തിന് ശേഷമാണ് താരിഖ് റഹ്മാൻ അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്.
ചടങ്ങിൽ ബംഗ്ലാദേശിൽ നിന്നും വിദേശത്തു നിന്നുമുള്ള 1,200ഓളം പ്രമുഖർ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള പങ്കെടുത്തു. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഡോ. എം.ഡി. നസ്രുൾ ഇസ്ലാം, ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ള എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. മുൻ പ്രധാനമന്ത്രി ഖാലിദാ സിയയുടെയും മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മകനാണ്.പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം ബംഗ്ലാദേശിൽ നടക്കുന്ന ആദ്യ ദേശീയ തിരഞ്ഞെടുപ്പായിരുന്നു ഇത്.വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ശൈഖ് ഹസീന രാജ്യം വിട്ടതോടെ, ഫ്രാൻസിൽ നിന്നും മടങ്ങിയെത്തിയ നോബൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ മുഹമ്മദ് യൂനുസ് 2024 ഓഗസ്റ്റിലാണ് ഇടക്കാല സർക്കാറിനെ നേതൃ സ്ഥാനം ഏറ്റെടുത്തത്.റഹ്മാൻ സത്യപ്രതിജ്ഞ ചെയ്തതോടെ ഇടക്കാല സർക്കാരിന്റെ കാലാവധി അവസാനിച്ചു.
താരിഖിന് മോദിയുടെ കത്ത് കൈമാറി ഓം ബിർള
താരിഖ് റഹ്മാന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനക്കത്ത് കൈമാറി ലോക്‌സഭാ സ്പീക്കർ ഓം ബിർള. താരിഖിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ബിർളയായിരുന്നു.ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.എൻ.പി കൈവരിച്ച വലിയ വിജയത്തിനും ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടതിലും ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി താരിഖിനുള്ള കത്തിൽ മോദി പറയുന്നു. ഭാര്യ സുബൈദയ്ക്കും മകൾ സൈമയ്ക്കുമൊപ്പം ഇന്ത്യ സന്ദർശിക്കാൻ താരിഖിനെ ക്ഷണിച്ച മോദി, ഇന്ത്യ താങ്കളെ ഊഷ്മളമായി സ്വാഗതംചെയ്യുന്നതായും വ്യക്തമാക്കുന്നു. താരിഖിന്റെ നേതൃത്വം ബംഗ്ലാദേശിനെ സമാധാനത്തിന്റെയും സ്ഥിരതയുടെയും അഭിവൃദ്ധിയുടേയും പാതയിലേക്ക് നയിക്കുമെന്ന വിശ്വാസവും മോദി കത്തിൽ പ്രകടിപ്പിച്ചു.
ഷാഫിക്വർ റഹ്‌മാൻ പ്രതിപക്ഷ നേതാവ്
ജമാഅത്ത് ഇ ഇസ്‌ലാമി അധ്യക്ഷൻ ഷാഫിക്വർ റഹ്‌മാൻ ആണ് പ്രതിപക്ഷ നേതാവ്. എൻ.സി.പി (നാഷണൽ സിറ്റിസൺസ് പാർട്ടി(എൻ.സി.പി) കൺവീനർ നഹീദ് ഇസ്‌ലാം പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പാകും. 68 സീറ്റുകളാണ് ജമാഅത്ത് ഇ ഇസ്‌ലാമിക്കുള്ളത്. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിയുണ്ടായിരുന്നില്ല.
വിവാദമായി യൂനുസിന്റെ
വിടവാങ്ങൽ പ്രസംഗം
വിടവാങ്ങൽ പ്രസംഗത്തിൽ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ നേപ്പാളിനും ഭൂട്ടാനുമൊപ്പം ചേർത്ത് പരാമർശിച്ച മുഹമ്മദ് യൂനുസിന്റെ പ്രസ്താവന വിവാദമാകുന്നു. ഇതിനകം വഷളായ ഇന്ത്യ-ബംഗ്ലദേശ് ബന്ധത്തിൽ പുതിയ അസ്വസ്ഥതകൾക്ക് ഇത് കാരണമായേക്കാമെന്നാണ് റിപ്പോർട്ടുകൾ.ബംഗ്ലദേശിന്റെ വിദേശനയത്തിൽ പരമാധികാരം,ദേശീയ താൽപര്യം, അന്തസ് എന്നീ മൂന്ന് തൂണുകൾ പുനഃസ്ഥാപിച്ചു.ഇനി ആരുടെയും നിർദേശങ്ങൾക്കു രാജ്യം വഴങ്ങില്ലെന്നും മുഹമ്മദ് യൂനുസ് സന്ദേശത്തിൽ പറഞ്ഞു.ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പരമാധികാര രാജ്യങ്ങൾക്കൊപ്പം ചേർത്തുവായിച്ചത് ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു.ചൈനയുടെ സഹായത്തോടെയുള്ള ടീസ്റ്റാ നദീ പദ്ധതിയടക്കമുള്ളവയുടെ പുരോഗതിയും മുഹമ്മദ് യൂനുസ് എടുത്തുപറഞ്ഞു. ഏതൊരു ആക്രമണത്തെയും നേരിടാൻ സൈന്യത്തെ നവീകരിക്കാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. തന്റെ ഭരണകാലത്ത് 130 പുതിയ നിയമങ്ങൾ നിർമിച്ചതായും അറുനൂറോളം എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിച്ചതായും മുഹമ്മദ് യൂനുസ് അവകാശപ്പെട്ടു.