യു.എസ് പൗരാവകാശ പ്രവർത്തകൻ ജെസ്സെ ജാക്‌സൺ അന്തരിച്ചു

Wednesday 18 February 2026 1:49 AM IST

വാഷിംഗ്ടൺ: അമേരിക്കൻ പൗരാവകാശ പ്രസ്ഥാനങ്ങളുടെ അമരക്കാരനും മാർട്ടിൻ ലൂഥർ കിംഗിന്റെ അടുത്ത സഹപ്രവർത്തകനുമായിരുന്ന ജെസ്സെ ജാക്‌സൺ (84)​ അന്തരിച്ചു. പാർക്കിൻസൺസ് ബാധിതനായി 2017 മുതൽ ചികിത്സയിലായിരുന്നു. മാർട്ടിൻ ലൂഥർ കിംഗിന്റെ വഴിയിലൂടെയാണ് ജെസ്സെ ജാക്സൺ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് വന്നത്. വർണവിവേചനം നിലനിന്നിരുന്ന തെക്കൻ സംസ്ഥാനങ്ങളിൽ വളർന്ന ജാക്സൺ, തീപ്പൊരി പ്രസംഗങ്ങളിലൂടെയാണ് ലോകശ്രദ്ധ നേടിയത്.1960കളിലെ പൗരാവകാശ പ്രസ്ഥാനം മുതൽ ആഫ്രോ അമേരിക്കൻ വിഭാഗങ്ങളുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി വാദിച്ചു. 1984ലും 1988ലും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.ഷിക്കാഗോ ആസ്ഥാനമായുള്ള പൗരാവകാശ സംഘടനകളായ ഓപ്പറേഷൻ പുഷ്, നാഷണൽ റെയിൻബോ കോളിഷൻ എന്നിവയുടെ സ്ഥാപകൻ കൂടിയാണ് .സിറിയ, ക്യൂബ, ഇറാഖ്, സെർബിയ തുടങ്ങിയ സ്ഥലങ്ങളിൽ തടവിലാക്കപ്പെട്ട നിരവധി അമേരിക്കൻ പൗരന്മാരെയും മറ്റും മോചിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.2000ൽ അന്നത്തെ പ്രസിഡന്റ് ബിൽ ക്ലിന്റൺ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചു.