ക്ഷേത്രനടയിൽ ദുർഗാദേവിയുടെ രംഗോലിയൊരുക്കി നിരുബ സതീഷ്
തിരുവനന്തപുരം: വെൺപാലവട്ടം ഭഗവതിക്ഷേത്രത്തിൽ ദുർഗാദേവിയെ ചിത്രീകരിക്കുന്ന രംഗോലിയൊരുക്കി ഡോ.നിരുബ സതീഷ്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിലെ ലൈബ്രേറിയനായ നിരുബയുടെ 22ാമത്തെ രംഗോലി ആവിഷ്‌കാരമാണിത്.
നേരത്തേ ആറ്റുകാൽ ദേവീക്ഷേത്രത്തിലും രംഗോലി ഒരുക്കിയിരുന്നു. വിവിധയിനം പൊടികൾ,ഉമി,ചുണ്ണാമ്പ്,മണൽ എന്നിങ്ങനെയുള്ള വസ്തുക്കൾ രൂപമൊരുക്കാൻ ഉപയോഗിക്കുന്നുണ്ട്. സ്വന്തമായി രൂപപ്പെടുത്തിയ നിറക്കൂട്ടുകളും ദൃശ്യാവിഷ്‌കാരത്തിന് പിന്നിലുണ്ടെന്ന് നിരുബ പറയുന്നു. ദേവീദേവന്മാരുടെ ചിത്രീകരണമാണ് അധികവും നടത്തിയിട്ടുള്ളത്.
വെൺപാലവട്ടം ക്ഷേത്രത്തിലെ പ്രധാന ദേവത ദുർഗാദേവിയായതിനാൽ 20 അടി നീളത്തിലും വീതിയിലും പ്രത്യേകം രൂപകല്പന നടത്തുകയായിരുന്നു. 20 മുതലാണ് ഇവിടെ ഉത്സവം ആരംഭിക്കുന്നത്. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ഭർത്താവ് അരുണാചലം സതീഷിന്റെ പിന്തുണയും തന്റെ രംഗോലി കലാരൂപങ്ങളുടെ പിന്നിലുണ്ടെന്ന് നിരുബ പറഞ്ഞു. മകൻ ഹർഷസതീഷ് വിദേശത്ത് പഠിക്കുകയാണ്.