നടി രശ്‌മി ലീല അന്തരിച്ചു; ലോകത്തോട് വിട പറഞ്ഞത് 37-ാം വയസിൽ
ബംഗളൂരു: ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്ന നടി രശ്‌മി ലീല അന്തരിച്ചു. 37ാം വയസിലാണ് പ്രമുഖ കന്നഡ ടെലിവിഷൻ താരത്തിന്റെ അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഭർത്താവ് സറക്കി മഞ്ജു സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മരണവാർത്ത പുറംലോകമറിഞ്ഞത്.
ഏഴുവർഷമായി റുമറ്റോയിഡ് ആർത്രൈറ്റിസ് എന്ന രോഗത്തിന് ചികിത്സിക്കുകയായിരുന്നു നടി. രോഗം കടുത്തതോടെ ശ്വാസകോശത്തെ ബാധിക്കുന്ന പൾമണറി ഫൈബ്രോസിസ് എന്ന അതീവ ഗുരുതരാവസ്ഥയിലെത്തി. കഴിഞ്ഞ ഒരു വർഷമായി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ചികിത്സയ്ക്കായി കന്നഡ സിനിമാ - ടെലിവിഷൻ മേഖലയിലെ സഹപ്രവർത്തകർ പണം സമാഹരിച്ച് നൽകിയിരുന്നു. 19 ലക്ഷം രൂപ ചെലവുള്ള ശസ്ത്രക്രിയയ്ക്കും വിധേയയായി. ജീവിതത്തിലേയ്ക്ക് തിരികെ വരുമെന്ന് കുടുംബവും സുഹൃത്തുക്കളുമടക്കം പ്രതീക്ഷയോടെ കാത്തിരിക്കവേയായിരുന്നു അന്ത്യം. ബംഗളൂരുവിലാണ് അന്ത്യകർമ്മങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.