നിർമിത ബുദ്ധി ഉച്ചകോടിയിൽ ഇന്ത്യനെന്ന് പറഞ്ഞ് കാണിച്ചത് ചൈനീസ് റോബോട്ടിനെ,​ യുപി സർവകലാശാലയെ പുറത്താക്കി

Wednesday 18 February 2026 3:50 PM IST

ന്യൂഡൽഹി: സ്വന്തമായി വികസിപ്പിച്ചെടുത്തതാണെന്ന് കാണിച്ച് ചൈനീസ് ഡോഗ് റോബോട്ടിനെ നിർമിത ബുദ്ധി ഉച്ചകോടിയിൽ പ്രദർശിപ്പിച്ച സർവകലാശാലയെ പുറത്താക്കി. യുപിയിലെ ഗൽഗോട്ടിയാസ് സർവകലാശാലയോടാണ് എക്‌സ്‌പോ ഏരിയ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഗ്രേറ്റർ നോയിഡയിലെ സർവകലാശാലയുടെ അധികൃതർ ചൈനീസ് ഡോഗ്‌ റോബോട്ടിനെ എഐ ഇംപാക്‌ട് സമ്മിറ്റിൽ അവതരിപ്പിച്ച വീഡിയോ വൈറലായതോടെയാണ് കടുത്ത നടപടി വന്നത്.

ചൈനീസ് കമ്പനിയായ യുണിട്രീ പുറത്തിറക്കിയ ജിഒ2 എന്ന റോബോട്ടിനെയാണ് ഇവിടെ അവതരിപ്പിച്ചത്. ഓൺലൈനിൽ രണ്ട് മുതൽ മൂന്ന് ലക്ഷം രൂപവരെ വിലയ്‌ക്കാണ് ഈ റോബോട്ട് വിൽക്കപ്പെടുന്നത്. ഓറിയോൺ എന്ന പേരിലാണ് ഈ റോബോട്ടിനെ ഉച്ചകോടിയിൽ പ്രദർശിപ്പിച്ചിരുന്നത്. സെന്റർ ഓഫ് എക്‌സലൻസിൽ നിർമ്മിച്ച റോബോട്ടാണിത് എന്ന പേരിൽ ഒരു പ്രൊഫസർ പറയുന്ന വീഡിയോയും ഇതിനൊപ്പം പ്രചരിച്ചു. സംഭവം ഏറെ ചർച്ചയായതോടെ ഗൽഗോട്ടിയാസ് സർവകലാശാല ഇത് യുണിട്രീയിൽ നിന്നും കുട്ടികൾക്ക് പഠിക്കാനായി വാങ്ങിയതാണെന്നും തങ്ങളുടേതാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി എക്‌സിൽ കുറിപ്പിട്ടു. തങ്ങൾക്കെതിരെ മനഃപൂർ‌വമായ ക്യാമ്പെയിൻ നടക്കുന്നു എന്ന ആരോപണവും സർവകലാശാല ഇതിനൊപ്പം നടത്തി. തങ്ങളോട് ഉച്ചകോടി വേദിവിട്ടുപോകാൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ വാദിക്കുന്നു.