പൈജാമയുടെ ചരട് പൊട്ടിക്കുന്നത് മാനഭംഗശ്രമം തന്നെ: സുപ്രീംകോടതി
ന്യൂഡൽഹി: മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും മാനഭംഗമോ മാനഭംഗശ്രമമോ അല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീംകോടതി റദ്ദാക്കി. വിധിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഇത് മാനഭംഗശ്രമം തന്നെയാണെന്ന് വ്യക്തമാക്കി. 'വീ, ദ വിമൻ ഒഫ് ഇന്ത്യ' എന്ന സന്നദ്ധ സംഘടനയ്ക്കായി മുതിർന്ന അഭിഭാഷക ശോഭാ ഗുപ്‌ത അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണിത്.
2021ൽ ഉത്തർപ്രദേശിലെ കസ്ഗഞ്ചിലായിരുന്നു സംഭവം. നടന്നുപോകുകയായിരുന്ന 11കാരിയെ ബൈക്കിലെത്തിയ പ്രതികൾ തൊട്ടടുത്ത തുരങ്കത്തിലേക്ക് വലിച്ചിഴച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. പ്രതികൾക്കെതിരെ പോക്സോപ്രകാരം ചുമത്തിയിരുന്ന മാനഭംഗക്കേസ് പുനഃസ്ഥാപിച്ചു. പ്രതികളായ പവൻ, ആകാശ് എന്നിവർ വിചാരണ നേരിടണം.
മാനഭംഗത്തിന് തയ്യാറെടുക്കുക മാത്രമായിരുന്നു പ്രതികളെന്നും ലൈംഗികാതിക്രമ കുറ്റത്തിന് വിചാരണ നേരിട്ടാൽ മതിയെന്നും അലഹബാദ് ഹൈക്കോടതി ജഡ്‌ജി രാം മനോഹർ നാരായൺ മിശ്ര വിധിച്ചത് വൻവിവാദമായിരുന്നു. ക്രിമിനൽ നിയമതത്വങ്ങളെ തെറ്റായ രീതിയിലാണ് ജഡ്‌ജി പ്രയോഗിച്ചതെന്ന് സുപ്രീംകോടതി വിലയിരുത്തി. പ്രതികളുടേത് പ്രഥമദൃഷ്ട്യാ തന്നെ മാനഭംഗശ്രമമാണ്.
പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതു കൊണ്ടുമാത്രമാണ് കുറ്റകൃത്യം അവസാനിപ്പിച്ചത്. മനുഷ്യത്വരഹിതവും നിയമതത്വങ്ങൾക്ക് അപരിചിതമായ സമീപനവുമാണ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് നേരത്തെ സുപ്രീംകോടതി വിമർശിച്ചിരുന്നു.
ഇരകളോട് അനുകമ്പ കാട്ടണം
1. ലൈംഗിക കുറ്റകൃത്യക്കേസുകൾ കൈകാര്യം ചെയ്യുന്ന സമയത്ത് ജഡ്‌ജിമാർ സംവേദനക്ഷമതയും ഇരകളോട് അനുകമ്പ സമീപനവും സ്വീകരിക്കണമെന്ന് സുപ്രീംകോടതി. ആ ഗുണങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്
2. ഇതിനായി നാഷണൽ ജുഡിഷ്യൽ അക്കാഡമി വിദഗ്ദ്ധസമിതി രൂപീകരിച്ച് സമഗ്രമായ കരട് മാർഗരേഖ തയ്യാറാക്കണം. സുപ്രീംകോടതി മുൻ ജഡ്‌ജി അനിരുദ്ധ ബോസ് ആയിരിക്കണം സമിതി അദ്ധ്യക്ഷൻ
3. മാർഗനിർദ്ദേശങ്ങൾ ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയോട് ചേർന്നുനിൽക്കുന്നതാകണം. വിദേശരാജ്യത്തെ ജുഡിഷ്യൽ വ്യവസ്ഥകളെ പകർത്തരുത്