അപ്രതീക്ഷിത മഴ; ടൗൺഷിപ്പ് നിർമ്മാണത്തിന് തിരിച്ചടിയാകുന്നു
കൽപ്പറ്റ: രണ്ടുദിവസമായി തുടരുന്ന അപ്രതീക്ഷിതമായ വയനാട് ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് കൽപ്പറ്റയിൽ മഴപെയ്തത്. ചൊവ്വാഴ്ചയാണ് കൂടുതൽ ശക്തിയേറിയ മഴ പെയ്തത്. രണ്ടാഴ്ചക്കുള്ളിൽ ആദ്യഘട്ട വീടുകൾ കൈമാറ്റം ചെയ്യേണ്ടതുണ്ട്. ഇതിനായി നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിത മഴയെത്തിയത്. നിർമ്മാണ സാമഗ്രികൾ നനഞ്ഞ നശിക്കുന്നതിനും റോഡിൽ ചെളി രൂപപ്പെടുന്നതിനും മഴ കാരണമായി. ഇത് നിർമ്മാണ പ്രവർത്തനങ്ങളെ താരമായി തന്നെ ബാധിക്കുന്നുണ്ട്. രണ്ടുദിവസം കൂടി മഴ പ്രതീക്ഷിക്കണമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യമുണ്ടായാൽ നിർമ്മാണ പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കും. രണ്ടു ദിവസവും ഉച്ചയ്ക്കു ശേഷമാണ് മഴ പെയ്തത്. രണ്ടായിരത്തോളം തൊഴിലാളികളാണ് നിലവിൽ ടൗൺഷിപ്പിൽ ജോലി എടുക്കുന്നത്. വീടുകളുടെ മിനുക്ക് പണിയും റോഡ് ടാറിംഗ് ഉൾപ്പെടെയുള്ള മറ്റു പ്രവർത്തനങ്ങളുമാണ് ഇപ്പോൾ നടക്കുന്നത്. ഫെബ്രുവരി 25ന് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നടത്താനാണ് ആലോചന. എന്നാൽ കാലാവസ്ഥ ഇത്തരത്തിൽ പ്രതികൂലമായി തുടർന്നാൽ എന്തു ചെയ്യും എന്നറിയാത്ത അവസ്ഥയിലാണ്. നിലവിൽ ഉദ്ഘാടനത്തിനായി പന്തൽ ഒരുക്കുന്നതിന് ബൈപ്പാസിനോട് ചേർന്ന് തന്നെ നിലം ഒരുക്കിയിട്ടുണ്ട്. ടൗൺഷിപ്പിന്റെ പല ഭാഗങ്ങളിലും മഴയെ തുടർന്ന് ചെറിയതോതിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ പ്രധാന തിരിച്ചടിയായത് അപ്രതീക്ഷിത മഴ തന്നെയായിരുന്നു. ഒക്ടോബർ അവസാനവാരമാണ് മഴയ്ക്ക് ശമനമായത്. നവംബറിലും ഡിസംബറിലും ഒറ്റപ്പെട്ട മഴ പെയ്തിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഗുണമേന്മ ഉറപ്പാക്കേണ്ടതിനാൽ തന്നെ മഴ തുടരുന്നത് നിർമ്മാണ പ്രവർത്തനങ്ങളെ കാര്യമായി തന്നെ ബാധിക്കും.