പാകിസ്ഥാനുള്ള പ്രഹരം തുടരുന്നു, രവി നദിയിലെ വെള്ളവും ലഭിക്കില്ല
ന്യൂഡൽഹി: സിന്ധുനദീ ജല കരാർ മരവിപ്പിച്ചതിന്റെ തുടർച്ചയായി പാകിസ്ഥാനിലേക്ക് രവി നദിയിൽ നിന്നുള്ള വെള്ളം ഒഴുകുന്നതും നിയന്ത്രിക്കാൻ ഇന്ത്യ. ഇതോടെ വേനൽക്കാലത്ത് പാകിസ്ഥാനിൽ ജലക്ഷാമം രൂക്ഷമാകും. കരാർ മരവിപ്പിച്ചതിനെ തുടർന്ന് ത്വരിതഗതിയിലായ പഞ്ചാബ്-ജമ്മു-കാശ്മീർ അതിർത്തിയിലെ ഷാപൂർകണ്ടി അണക്കെട്ടിന്റെ നിർമ്മാണം മാർച്ചിൽ പൂർത്തിയാകുന്നതോടെ രവി നദിയിലെ ഒഴുക്ക് തടസപ്പെടും. അണക്കെട്ടിലെ വെള്ളം ജമ്മുകാശ്‌മീരിലെ വരൾച്ച ബാധിതമായ കതുവ, സാംബ ജില്ലകളിലേക്ക് തിരിച്ചുവിടാനാണ് പദ്ധതി.
രവി നദിയുടെ മേൽ ഇന്ത്യക്ക് പ്രത്യേക അവകാശമുള്ളതിനാൽ സിന്ധു ജല ഉടമ്പടിയുമായി അണക്കെട്ടിന് ബന്ധമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. കരാർ മരവിപ്പിച്ചതോടെ പാകിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടസപ്പെടുത്തുന്ന തരത്തിൽ സിന്ധു നദീതടത്തിലെ സാവൽകോട്ട്, റാറ്റിൽ, ബർസാർ, പക്കൽ ദുൽ, ക്വാർ, കിരു, കീർത്തായി ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാണ്.
അധിക ജലവും
പാകിസ്ഥാനിലേക്ക്
നിലവിൽ, രവി നദിയിലെ അധിക ജലം മധോപൂർ വഴി പാകിസ്ഥാനിലേക്കാണ് ഒഴുകുന്നത്
രവി നദിയിൽ 1979 ൽ വിഭാവനം ചെയ്ത ഷാപൂർകണ്ടി അണക്കെട്ട് പഞ്ചാബ്-ജമ്മു കശ്മീർ സർക്കാരുകൾ തമ്മിലുള്ള തർക്കം കാരണം മുന്നോട്ടു പോയില്ല
പഞ്ചാബിലെ ഏകദേശം 5,000 ഹെക്ടറിലും ജമ്മു കാശ്മീരിലെ കത്വ, സാംബ ജില്ലകളിലെ 32,173 ഹെക്ടറിലും ജലസേചനം നടത്താൻ പദ്ധതി സഹായകമാകും