ഇറാനെതിരെ വൻ സൈനിക വിന്യാസവുമായി അമേരിക്ക, റംസാൻ കാലത്തുതന്നെ ആക്രമണം എന്ന് സൂചന

Thursday 19 February 2026 9:52 AM IST

ടെഹ്‌റാൻ: ഇറാനെ ആക്രമിക്കാൻ അമേരിക്കൻ സൈന്യം എല്ലാതയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുമതി കിട്ടിയാൽ ആ നിമിഷം ആക്രമണം തുടങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി. എന്നാൽ ട്രംപ് എപ്പോൾ അനുമതി നൽകുമെന്ന് വ്യക്തമല്ല. റംസാൻ കാലത്തുതന്നെ ആക്രമണമുണ്ടായേക്കുമെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എപ്പോൾവേണമെങ്കിലും ആക്രമണത്തിന് തയ്യാറാണെന്ന് സൈന്യം വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിൽ ഇതുവരെ ഉണ്ടാകാത്തതരത്തിലുളള വലിയ സൈനിക വിന്യാസമാണ് അമേരിക്ക നടത്തിയിരിക്കുന്നത്. അത്യാധുനിക ഫൈറ്റർ ജെറ്റുകൾ, യുദ്ധക്കപ്പലുകൾ, ഇന്ധനടാങ്കറുകളായി പ്രവർത്തിക്കുന്ന വിമാനങ്ങൾ എന്നിവയെല്ലാം ഇക്കൂട്ടത്തിൽ പെടും.ഡസൻ കണക്കിന് യുദ്ധവിമാനങ്ങൾ വഹിക്കുകയും ആയിരക്കണക്കിന് നാവികർ ഉളളതുമായ രണ്ട് വിമാനവാഹിനി കപ്പലുകളാണ് പശ്ചിമേഷ്യയിൽ ഉളളത്. ട്രംപിന്റെ ഉത്തരവ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് പശ്ചിമേഷ്യയിലേക്ക് തിരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. വലിയൊരു യുദ്ധമാകും ഇറാനെതിരെ ഉണ്ടാവുക എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.

എന്നാൽ, യുദ്ധമുണ്ടാവില്ലെന്നും ജനീവയിൽ പുരോഗമിക്കുന്ന ആണവ ചർച്ചയിൽ ഇറാനുമേൽ സമ്മർദം ചെലുത്താനാണ് വൻ സൈനിക വിന്യാസം എന്നും നിരീക്ഷകരിൽ ചിലർ വ്യക്തമാക്കുന്നുണ്ട്. ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മനോഹരമായ ഒരു നാവിക വ്യൂഹം ഇറാനെ ലക്ഷ്യമിട്ട് നീങ്ങിക്കൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമേരിക്കയുടെ കപ്പലുകൾ തങ്ങൾ മുക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണിക്ക് ഇറാൻ മറുപടി നൽകിയത്. മാത്രമല്ല അമേരിക്കയ്ക്ക് മറുപടിയെന്നോണം ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവികാഭ്യാസവും നടത്തിയിട്ടുണ്ട്.