എപ്‌സ്റ്റീൻ നാണക്കേട്: ഇന്ത്യയിലെ എ ഐ ഉച്ചകോടിയിൽ പങ്കെടുക്കാതെ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്

Thursday 19 February 2026 10:42 AM IST

ന്യൂഡൽഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് പങ്കെടുക്കില്ല. ഗേറ്റ്സ് ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഉച്ചകോടിയിൽ ബിൽ ഗേറ്റ്സ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ഫൗണ്ടേഷൻ അറിയിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം എത്തില്ലെന്ന കാര്യവും ഫൗണ്ടേഷൻ അറിയിച്ചത്. ശ്രദ്ധാപൂർവമായ വിലയിരുത്തലുകൾക്കുശേഷമാണ് അദ്ദേഹം പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും അവർ പറയുന്നു. എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ ബിൽ ഗേറ്റ്സിന്റെ പേരും ഉയർന്നുകേട്ടിരുന്നു. ഇതാവാം ഉച്ചകോടിയിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനമെടുത്തതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആഫ്രിക്ക, ഇന്ത്യ ഓഫീസുകളുടെ ചുമതല വഹിക്കുന്ന അങ്കുർ വോറെയായിരിക്കും ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുക. ഇന്ത്യയിലെ പ്രവർത്തനങ്ങൾ പ്രതിബന്ധതയോടെ തുടരുമെന്നും ഫൗണ്ടേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കൻ നീതിന്യായ വകുപ്പ് കഴിഞ്ഞമാസം പുറത്തുവിട്ട എപ്‌സ്റ്റീൻ ഫയലുകളിലാണ് ബിൽ ഗേറ്റ്സിനെക്കുറിച്ചും പരാമർശമുള്ളത്. ഗേറ്റ്‌സ് വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നതായി ഇതിൽ പരാമർശിച്ചിരുന്നത്. 'ബിൽ ഗേറ്റ്സുമായുള്ള ബന്ധം റഷ്യൻ പെൺകുട്ടികളുമായുള്ള ലൈംഗിക ബന്ധത്തിന്റെ അനന്തരഫലങ്ങൾ നേരിടാൻ ബില്ലിനെ സഹായിക്കുന്നതുമുതൽ വിവാഹിതരായ സ്ത്രീകളുമായി അനധികൃത കൂടിക്കാഴ്ചകൾക്ക് സൗകര്യം ഒരുക്കുന്നതുവരെ നീണ്ടിരുന്നു'- എന്നാണ് പുറത്തുവന്ന രേഖകളിൽ എപ്സ്റ്റീൻ എഴുതിയിരുന്നത്.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ബിൽ ഗേറ്റ്സ് നിഷേധിച്ചിരുന്നു. 2011ൽ താൻ എപ്‌സ്റ്റീനെ പലതവണ കണ്ടിട്ടുണ്ട്. അയാൾക്കൊപ്പം അത്താഴം കഴിച്ചിട്ടുണ്ട്. എന്നാൽ അയാളുടെ കരീബിയൻ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്നും സ്ത്രീകളുമായി ബന്ധമുണ്ടായിട്ടില്ലെന്നുമാണ് ബിൽ ഗേറ്റ്സ് പറയുന്നത്.