നിർമ്മിത ബുദ്ധി ഉച്ചകോടിയിൽ ഇന്നലെ കൊണ്ടുവന്നത് ചൈനീസ് റോബോട്ട്, പിന്നാലെ അവതരിപ്പിച്ചത് തെർമോകോൾ പ്ളെയിൻ, നാണംകെട്ട് സർവകലാശാല

Thursday 19 February 2026 11:11 AM IST

ന്യൂഡൽഹി: രാജ്യത്ത് അഭിമാനമായ പ്രോജക്‌ടുകൾ അവതരിപ്പിക്കുന്ന നിർമ്മിത ബുദ്ധി ഉച്ചകോടിയിൽ വീണ്ടും വിവാദമായി ഗൽഗോട്ടിയാസ് സർവകലാശാലയുടെ എഐ പ്ളെയിൻ. ചൈനീസ്‌ നിർമ്മിതമായ റോബോട്ടിക് ഡോഗിനെ സ്വന്തം കണ്ടെത്തൽ എന്ന രീതിയിൽ അവതരിപ്പിച്ചതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇന്ത്യ എഐ ഇംപാക്‌ട് സമ്മിറ്റിന്റെ സ്റ്റാൾ ഒഴിഞ്ഞുപോകാൻ സർവകലാശാല അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഇവർ പോയതിന് പിന്നാലെ ഗൽഗോട്ടിയാസ് സർവകലാശാലയുടെ സ്റ്റാളിൽ കണ്ട 'എഐ പ്ളെയിൻ' ആണ് ഇപ്പോൾ സർവകലാശാലക്കെതിരെ വലിയ വിമർശനം വീണ്ടും ഉയർത്തുന്നത്. തെർമോകോൾ ഡ്രോൺ മോഡലാണ് ഇവരുടെ സ്റ്റാളിൽ കണ്ടത്.

എഐ ഉച്ചകോടി സ്റ്റാളുകൾ സന്ദർശിക്കാനെത്തുന്നവർ ഈ തെർമോകോൾ വിമാനമെടുത്ത് ട്രോൾ റീലുകളാക്കി പോസ്റ്റ് ചെയ്‌തതോടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.അതേസമയം വിദ്യാർത്ഥികൾക്ക് എഐ സാങ്കേതികവിദ്യകൾ പഠിക്കാനും ആഗോളതലത്തിൽ ലഭ്യമായ ഉപകരണങ്ങളും വിഭവങ്ങളുമുപയോഗിച്ച് കഴിവുകൾ വികസിപ്പിക്കാനും സഹായിക്കുന്നതിന്റെ ഭാഗമായാണ് റോബോട്ടിക് പ്രോഗ്രാം പ്രൊജക്‌ടുകൾ നടപ്പാക്കുന്നതെന്ന് സർവകലാശാല അധികൃതർ‌ പറഞ്ഞു. അദ്ധ്യാപകരും വിദ്യാർത്ഥികളും സർവകലാശാലക്കെതിരെ നടക്കുന്ന തിരഞ്ഞുപിടിച്ചുള്ള ആക്രമണത്തിൽ ഏറെ വിഷമിക്കുന്നതായും അവർ വ്യക്തമാക്കുന്നു.

സ്വന്തമായി വികസിപ്പിച്ചെടുത്തതാണെന്ന് കാണിച്ച് ചൈനീസ് ഡോഗ് റോബോട്ടിനെ നിർമിത ബുദ്ധി ഉച്ചകോടിയിൽ പ്രദർശിപ്പിച്ച സർവകലാശാലയെ പുറത്താക്കി. യുപിയിലെ ഗൽഗോട്ടിയാസ് സർവകലാശാലയോടാണ് എക്സ്‌പോ ഏരിയ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഗ്രേറ്റർ നോയിഡയിലെ സർവകലാശാലയുടെ അധികൃതർ ചൈനീസ് ഡോഗ് റോബോട്ടിനെ എഐ ഇംപാക്ട് സമ്മിറ്റിൽ അവതരിപ്പിച്ച വീഡിയോ വൈറലായതോടെയാണ് കടുത്ത നടപടി വന്നത്.

ചൈനീസ് കമ്പനിയായ യുണിട്രീ പുറത്തിറക്കിയ ജിഒ2 എന്ന റോബോട്ടിനെയാണ് ഇവിടെ അവതരിപ്പിച്ചത്. ഓൺലൈനിൽ രണ്ട് മുതൽ മൂന്ന് ലക്ഷം രൂപവരെ വിലയ്ക്കാണ് ഈ റോബോട്ട് വിൽക്കപ്പെടുന്നത്. ഓറിയോൺ എന്ന പേരിലാണ് ഈ റോബോട്ടിനെ ഉച്ചകോടിയിൽ പ്രദർശിപ്പിച്ചിരുന്നത്. സെന്റർ ഓഫ് എക്സലൻസിൽ നിർമ്മിച്ച റോബോട്ടാണിത് എന്ന പേരിൽ ഒരു പ്രൊഫസർ പറയുന്ന വീഡിയോയും ഇതിനൊപ്പം പ്രചരിച്ചു. സംഭവം ഏറെ ചർച്ചയായതോടെ ഗൽഗോട്ടിയാസ് സർവകലാശാല ഇത് യുണിട്രീയിൽ നിന്നും കുട്ടികൾക്ക് പഠിക്കാനായി വാങ്ങിയതാണെന്നും തങ്ങളുടേതാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി എക്സിൽ കുറിപ്പിട്ടു.