'ഇലക്ഷന് മുൻപ് എന്തിനാണ് പണം നൽകുന്ന പദ്ധതി?' സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: വിവിധ സർക്കാരുകൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സൗജന്യങ്ങൾ നൽകുന്ന പതിവുണ്ട്. ഇതിനെതിരെ വാക്കാൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഈ ട്രെൻഡ് എത്രകാലം നീണ്ടുനിൽക്കുമെന്ന് കോടതി ചോദിച്ചു. തമിഴ്‌നാട് സർക്കാർ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിനെതിരെ തമിഴ്‌നാട് വൈദ്യുതി വിതരണ കോർപറേഷൻ നൽകിയ ഹർജിയിലാണ് തമിഴ്‌നാട് സർക്കാരിനെയും വിവിധ സംസ്ഥാന സർക്കാരുകളെയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന ബെഞ്ച് വിമർശിച്ചത്. സൗജന്യ വിതരണം തുടരുമ്പോൾ രാജ്യത്തിന്റെ വികസനം നാം തടസപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു.
'സൗജന്യ ഭക്ഷണവും സൗജന്യ വൈദ്യുതിയും സൗജന്യമായി സൈക്കിളും നൽകിത്തുടങ്ങിയാൽ എന്തുതരം സംസ്‌കാരമാണ് നിങ്ങളിവിടെയുണ്ടാക്കുന്നത്? ' തമിഴ്‌നാട് സർക്കാരിനോട് കോടതി ചോദിച്ചു. 'ഇന്ത്യ മുഴുവൻ നമ്മൾ എന്തുതരം സംസ്‌കാരമാണ് വളർത്തിയെടുക്കുന്നത്? വൈദ്യുതി ചാർജ് അടയ്‌ക്കാൻ കഴിയാത്തവർക്ക് ഒരു ക്ഷേമ സംവിധാനമൊരുക്കിനൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അത് മനസിലാക്കാം. എന്നാൽ താങ്ങാനാകുന്നവർക്കും കഴിയാത്തവർക്കും തമ്മിൽ വേർതിരിവില്ലാതെ നിങ്ങൾ വിതരണം ചെയ്യാൻ തുടങ്ങിയാൽ അത് പ്രീണനമല്ലേ?' ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
ചില സംസ്ഥാനങ്ങളിൽ ഇലക്ഷന് തൊട്ടുമുൻപ് പെട്ടെന്ന് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചത് തങ്ങൾ കണ്ടിരുന്നെന്നും സൗജന്യമായി പണം നൽകിയാൽ ആളുകൾ തൊഴിലെടുക്കുമോയെന്ന് കോടതി ചോദിച്ചു. റവന്യു മിച്ചമുള്ള സംസ്ഥാനമാണെങ്കിൽ ആ തുക സംസ്ഥാനത്തെ ആകെ ജനങ്ങളുടെ വികസനത്തിനും റോഡുകൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയ്‌ക്കായി ചെലവഴിക്കേണ്ടത് നിങ്ങളുടെ ചുമതലയല്ലേ? അതിനുപകരം തിരഞ്ഞെടുപ്പ് സമയമടുക്കുമ്പോൾ ജനങ്ങൾക്ക് ഭക്ഷണം, വസ്‌ത്രം മറ്റ് വിഭവങ്ങൾ എന്നിവ നൽകുന്നു. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും കോടതി ആരാഞ്ഞു. ചീഫ് ജസ്‌റ്റിസിന് പുറമേ ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.