'എഐ തനിയെ പ്രവ‌ർത്തിക്കുന്നു, ഇഷ്‌ടപ്പെടാത്തയാളെക്കുറിച്ച് മോശമായ പോസ്റ്റിടുന്നു', ആശങ്കയായി വെളിപ്പെടുത്തൽ

Thursday 19 February 2026 3:46 PM IST

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ ശേഷിയെ മറികടന്ന് തനിയെ പ്രവർ‌ത്തിക്കുന്നതായും സോഫ്‌റ്റ്‌വെയർ ഡെവലപ്പറെ പ്രതികാരബുദ്ധിയോടെ അപമാനിച്ചെന്നും വെളിപ്പെടുത്തൽ. ഇന്ത്യ എഐ സമ്മിറ്റിൽ ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ സംസാരിച്ച ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്‌ത്രജ്ഞനും എഐ രംഗത്തെ പ്രശസ്‌തനുമായ സ്‌റ്റുവർട്ട് റസ്സലാണ് ഇക്കാര്യം അറിയിച്ചത്. യു.സി ബെർക്ക്‌ലിയിൽ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറും ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സേഫ് ആൻഡ് എത്തിക്കൽ എഐ പ്രസിഡന്റുമാണ് റസ്സൽ.

'പൈത്തൺ റെപ്പോസിറ്ററി നടത്തുന്ന ഒരാൾ എഐ സംവിധാനം സമർപ്പിച്ച കോഡ് തള്ളിക്കളഞ്ഞു. ഇതിന് പ്രതികാരമായി എഐ സിസ്റ്റം ഇദ്ദേഹത്തെ മോശപ്പെടുത്തി ഒരു പോസ്റ്റ് പരസ്യമായി എഴുതി. അദ്ദേഹത്തെക്കുറിച്ച് വളരെ മോശമായ പലകാര്യങ്ങളും അതിലുണ്ടായിരുന്നു. ഇത് ഏതെങ്കിലും മനുഷ്യൻ എഐ സംവിധാനത്തോട് പറഞ്ഞിട്ട് ചെയ്‌തതല്ല.' റസ്സൽ പറയുന്നു. പൈത്തൺ പ്‌ളോട്ടിംഗ് ലൈബ്രറിയായ മാറ്റ്‌പ്ളോട്ട്ലിബിന്റെ വളണ്ടിയർ പരിശീലകനായ സ്‌കോട്ട് ഷാംബോയുമായി ബന്ധപ്പെട്ട സംഭവമാണിത്. എംജെ റാത്ത്ബൺ അല്ലെങ്കിൽ ഓപ്പൺക്ളാവ് എന്നറിയപ്പെടുന്ന എഐ ഏജന്റാണ് ഈ കോഡ് സമർപ്പിച്ചത്. ഷാംബോ അത് നിരസിച്ചതാണ് കാരണമായത്. എഐ സിസ്റ്റങ്ങളിൽ നിന്നും മെയിൽ തനിക്ക് വ്യക്തിപരമായി ലഭിച്ചിട്ടുണ്ടെന്ന് റസ്സൽ പറയുന്നു.

ലോകത്തിലെ പ്രധാന എഐ കമ്പനികളെല്ലാം മനുഷ്യരെക്കാൾ ബുദ്ധിയുള്ള മെഷീനുകൾ നിർമ്മിക്കാൻ ശ്രമിക്കുന്നുണ്ട്. 1951ൽ അലൻ ട്യൂറിംഗ് നടത്തിയ പ്രവചനം അദ്ദേഹം ഓർമ്മിപ്പിച്ചു. 'യന്ത്രങ്ങൾ എന്നെങ്കിലും മനുഷ്യരുടെ പരിമിതമായ ശേഷികളെ മറികടന്നേക്കാം.' എന്നതായിരുന്നു അത്. എഐയുടെ നിയന്ത്രണം തിരികെ എങ്ങനെ ലഭിക്കുമെന്ന് ഇപ്പോഴും മനുഷ്യവംശത്തിന് ഉത്തരമില്ലെന്ന് അദ്ദേഹം വ്യക്കമാക്കുന്നു.