മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രു അറസ്റ്റിൽ; നടപടി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ അന്വേഷണം നടക്കുന്നതിനിടെ

Thursday 19 February 2026 5:00 PM IST

ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രു മൗണ്ടബാറ്റൺ വിൻഡ്‌സർ അറസ്റ്റിൽ. താത്കാലിക വസതിയായ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ നിന്നാണ് ആൻഡ്രു അറസ്റ്റിലായത്. പൊതു ഓഫീസിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. അറുപതുകാരനായ ഒരാൾ അറസ്റ്റിലായെന്നാണ് തേംസ് വാലി പൊലീസ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നത്. ആൻഡ്രുവിന്റെ പേര് ഇതിൽ പരാമർശിക്കുന്നില്ല.

കൃത്യമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി. 2010ൽ ജെഫ്രി എപ്‌സ്റ്റീന് ആൻഡ്രു വ്യാപാര റിപ്പോർട്ടുകൾ അയച്ചുവെന്ന വാർത്തകൾ വിലയിരുത്തുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആൻഡ്രുവിന്റെ 66ാം പിറന്നാൾ ദിനത്തിലാണ് അറസ്റ്റ്.

എപ്സ്റ്റീൻ ഫയലിൽ ആൻഡ്രു യുവതികളോടൊപ്പമുള്ള ചിത്രങ്ങളുണ്ട്. 2010ലും 2011ലും ഒരു വ്യാപാര ദൂതൻ എന്ന നിലയിൽ തന്റെ ഔദ്യോഗിക പ്രവർത്തനത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ആൻഡ്രു എപ്സ്റ്റീനുമായി പങ്കുവച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിംഗപ്പൂർ, ഹോങ്കോംഗ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്കുള്ള തന്റെ സന്ദർശനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആൻഡ്രു കൈമാറിയതായി എപ്സ്റ്റീൻ ഫയൽസിൽ പരാമർശമുണ്ട്. നിക്ഷേപങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും ആൻഡ്രു എപ്സ്റ്റീന് നൽകിയിരുന്നു. ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ സഹോദരനായ ആൻഡ്രുവിന്റെ രാജകീയ പദവികൾ ഔദ്യോഗികമായി പിൻവലിച്ചിരുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ആൻഡ്രു തള്ളിയിരുന്നു.