ആനതാഴ്ചിറയിൽ ഇനി ടെക്നോ ടൂറിസത്തിന്റെ കാഴ്ചകൾ

Friday 20 February 2026 6:45 AM IST

പോത്തൻകോട്: ആറ് പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട ആനതാഴ്‌ചിറ ശുദ്ധജല പദ്ധതി പ്രദേശം ഇനി ടെക്നോ ടൂറിസത്തിന്റെ കേന്ദ്രമാകും. പദ്ധിക്കുള്ള ഡി.പി.ആർ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് അധികൃതർ.

അണ്ടൂർക്കോണം പഞ്ചായത്തിൽ 36 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ശുദ്ധജല ജലസംഭരണിയാണ് ആനതാഴ്ചിറ. 400 ദശലക്ഷം ലിറ്റർ ശുദ്ധജലം സംഭരിക്കാൻ ശേഷിയുള്ള ജില്ലയിലെ ഏറ്റവും വലിയ ചിറകളിലൊന്നാണിത്. 450 മീറ്റർ നീളവും 100 മീറ്റർ വീതിയുമുള്ളതാണ് തടാകം. 2010ൽ സർക്കാർ 2.10 കോടിയുടെയും പിന്നീട് 2.16 കോടി രൂപയുടെയും പദ്ധതികൾ അനുവദിച്ചിരുന്നു. എന്നാൽ നടന്നത് പേരിന് മാത്രമുള്ള നവീകരണമാണ്.

അന്നത്തെ കേന്ദ്ര സർക്കാർ അനുവദിച്ച കോടികൾ വിനിയോഗിച്ചിട്ടും ഫലമുണ്ടായില്ല. 2014 ജൂലായ് 10ന് വീണ്ടും സംസ്ഥാന സർക്കാർ 4.5 കോടി മുടക്കി രണ്ടാംഘട്ട നവീകരണത്തിന് തുടക്കമിട്ടെങ്കിലും പൂർണമായി നടപ്പിലാക്കിയില്ല.

ആന താഴ്‌ന്നുപോയ സ്ഥലം !

----------------------------------------------

ഒരിക്കൽ വനപ്രദേശമായിരുന്നു ചിറ ഉൾപ്പെടുന്ന പ്രദേശം. തടി പിടിക്കാൻ കൊണ്ടുവന്ന ആനയെ കുളിപ്പിക്കാൻ ചിറയിലിറക്കിയപ്പോൾ ആനയും പാപ്പാനും വെള്ളത്തിൽ ആഴ്ന്നുപോയെന്നും മൂന്നാം നാൾ പുത്തൻതോപ്പ്,മര്യനാട് കടൽതീരത്ത് അടിഞ്ഞെന്നുമുള്ള സംഭവത്തിനു ശേഷമാണ് ചിറയ്‌ക്ക് ആനതാഴ്ചിറ എന്ന് പേരു വന്നതെന്നാണ് കഥ.

പുത്തൻ അനുഭവമാകും

--------------------------------------------

ടൂറിസം വകുപ്പുമായി ചേർന്ന് ടെക്നോ ടൂറിസം പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ നീക്കം. പദ്ധതികൾക്കായി ആനതാഴ്ചിറയിൽ നിന്ന് 16.7 ഏക്കർ ഭൂമി റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് കൈമാറി. ടൂറിസം വകുപ്പ് സ്റ്റാർട്ട്അപ്പ് മിഷനുമായി ചേർന്ന് രാജ്യത്തെ തന്നെ ആദ്യ ഫ്രീഡം പാർക്ക് ഇവിടെ ഒരുക്കാനുള്ള ശ്രമത്തിലാണ് മന്ത്രി ജി.ആർ.അനിലും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും.

ഇൻഫോപാർക്കിന് സമീപം ടെക്നോപാർക്ക് ഫേസ് 4നോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് കൈമാറിയത്. നൈറ്റ് ലൈഫിന് മുൻതൂക്കം നൽകി ആക്കുളം മുതൽ മംഗലപുരം വരെയുള്ള പ്രദേശങ്ങളെ ബന്ധപ്പെടുത്തിയാണ് പദ്ധതി വരുന്നത്. കയാക്കിംഗിനും ജലാധിഷ്ഠിത സാഹസിക വിനോദങ്ങൾക്കും സൗകര്യങ്ങളുണ്ടാകും. ബോട്ടിംഗ്,ആധുനിക പാർക്കുകൾ,ഫുഡ് കോർട്ടുകൾ,സൈക്കിൾ വേകൾ,നടപ്പാതകൾ തുടങ്ങിയ സൗകര്യങ്ങളും പദ്ധതിയിലുണ്ടാകും.

വിസ്‌തീർണം 36 ഏക്കർ

ഫോട്ടോ: ആനതാഴ്ചിറ