പൊന്ന്യത്തെ പോർമുഖം കണ്ട് പിണറായി
പൊന്ന്യം: ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ പൊന്ന്യത്തങ്കം പുനരാവിഷ്കാരിക്കുന്ന പൊന്ന്യം ഏഴരക്കണ്ടത്തിലെ പൊന്ന്യത്തങ്കം പരിപാടിയിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും അതിഥിയായെത്തി. മൂന്നര നൂറ്റാണ്ട് മുമ്പ് മൂന്ന് നാളുകളിലായി നടന്ന അങ്കത്തിന്റെ അവസാനം തച്ചോളി ഒതേനനോട് പൊരുതി വീരമൃത്യു വരിച്ച കതിരൂർ ഗുരിക്കളുടെ ചോര പരന്ന ഓർമ്മകളിൽ പൊന്ന്യം കതിരൂർ ഗുരിക്കൾ സ്മാരക കളരി സംഘം നടത്തിയ വാളും പരിചയും ഉറുമിയമേന്തിയുള്ള പോരാട്ടമാണ് മുഖ്യമന്ത്രിയേയും സദസിനെയും എതിരേറ്റത്.
ശ്രീജിത്ത് ,അദിനവ്, വൃന്ദ,ശ്രീനന്ദ തുടങ്ങിയവരുടെ ഉജ്വലമായ ചുവടുകൾ കാണികളെ ഹരം കൊള്ളിച്ചു.കഠാരപ്പയറ്റും, പുലിയങ്കവും വാളും പരിചയും കുന്തവും കൊണ്ടുള്ള അടവുകളും ആവേശവും അത്ഭുതവും ഒന്നുപോലെയുണർത്തി.
കൊയിലാണ്ടി അൽ മുബാറക് കളരി സംഘവും വിസ്മയകരമായ പോരാട്ടം കാഴ്ച വെച്ചു. മണിപ്പൂർ, ഹരിയാന, ജമ്മു കാശ്മീർ , മഹാരാഷ്ട്ര,തുടങ്ങിയ സംസ്ഥാനങ്ങളിലെ കലാ ട്ര്യൂപ്പുകൾ വിവിധ നാടോടി കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് സച്ചിൻ വാര്യരും ലിബിൻ സ്‌കറിയയും അവതരിപ്പിച്ച ലൈവ് ഷോയുമുണ്ടായി.
മലബാറിന്റെ കളരി മഹാത്മ്യം ലോകമറിയും:മുഖ്യമന്ത്രി
മലബാറിന്റെ കളരി മഹാത്മ്യം ലോകം മുഴുവൻ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പൊന്ന്യത്തങ്കം ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് പൊന്ന്യത്തങ്കത്തിന്റെ ഭാഗമായ സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരി നിയോജക മണ്ഡലം സാസ്‌കി പദ്ധതി മുഖേനയുള്ള പൊന്ന്യം ഏഴരക്കണ്ടം കളരി അക്കാദമി നിർമ്മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.സ്പീക്കർ അഡ്വ എ.എൻ. ഷംസീർ അദ്ധ്യക്ഷത വഹിച്ചു.. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് സുജയ ,കാരായി രാജൻ, എം.സി. പവിത്രൻ , സി.എൻ. ചന്ദ്രൻ, സി.കെ.രമേശൻ സംബന്ധിച്ചു.