മാവിൻചുവട്ടിലെ അപകടക്കുഴിയിൽ ഉടനടി സ്ലാബിടുമെന്ന് പൊതുമരാമത്ത് വകുപ്പ്

Friday 20 February 2026 2:05 AM IST

തൊടുപുഴ: മുതലക്കോടം മാവിൻചുവട്ടിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഓടയ്ക്ക് മുകളിൽ പുതിയ സ്ലാബ് സ്ഥാപിക്കുന്നതിനായുളള നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. കലുങ്കിനടിയിലൂടെ കുടിവെള്ള പൈപ്പ് കടന്ന് പോകുന്നതിനാൽ ഇത് വാട്ടർ അതോറിറ്റി മുറിച്ച് മാറ്റി മുകളിലേക്ക് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. പൈപ്പ് മുറിക്കുമ്പോൾ പ്രദേശത്ത് ശുദ്ധജലവിതരണം മുടങ്ങുമെന്നതിനാൽ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ട് വേണം ഇക്കാര്യം ആരംഭിക്കുവാൻ. ഈ നടപടികൾ വാട്ടർഅതോറിറ്റി പൂർത്തീകരിച്ചാൽ നാലു ദിവസത്തിനുള്ളിൽ സ്ലാബ് ഇടുന്നത് അടക്കമുള്ള മുഴുവൻ ജോലികളും പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നഗരത്തിൽ വർദ്ധിച്ചു വരുന്ന ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മർച്ചന്റ്സ് അസോസിയേഷൻ, കേരള ഹോട്ടൽസ് ആൻഡ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ നൽകിയ നിവേദനത്തെ തുടർന്ന് പി.ജെ.ജോസഫ് എം.എൽ.എ വിളിച്ച് ചേർത്ത യോഗത്തിലാണ് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയത്. ധന്വന്തരി ജംഗ്ഷനിൽ പുഴയോര ബൈപാസിന് തടസമായി നിൽക്കുന്ന കെട്ടിടം ഉടൻ പൊളിച്ചു നീക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. നഗരത്തിലെ റോഡുകളിൽ പാർക്കിംഗ് ഒരു വശത്തു മാത്രമാക്കാൻ ക്രമീകരണം ഏർപ്പെടുത്തും. ബസ് സ്‌റ്റോപ്പുകളിൽ നിന്നും വഴിയോര കച്ചവടക്കാരെ ഒഴിവാക്കാനും നിർദേശം നൽകി.

=കാരിക്കോട് ജില്ലാ ആശുപത്രി പ്രവേശനകവാടത്തിന് കൈവരി സ്ഥാപിക്കുക, മോർ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക, പുഴയോര ബൈപാസിന്റെ വെങ്ങല്ലൂർ ഭാഗത്ത് ട്രാഫിക് ഐലൻഡ് സ്ഥാപിക്കുക, നഗരത്തിൽ ഒരു മണിക്കൂറിൽ കൂടുതലായും, അലക്ഷ്യമായും പാർക്ക്‌ചെയ്യുന്ന വാഹനങ്ങളിൽ പൊലീസിന്റെ വാണിംഗ് സ്റ്റിക്കർ ഒട്ടിക്കാനും തുടർന്നും ആവർത്തിക്കുന്നവർക്ക് പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.=

വിവിധ സംഘടനാ ഭാരവാഹികളായ ടി.സി രാജു തരണിയിൽ, സി.കെ.നവാസ്, എം.എൻ.ബാബു, ജോസ് വർക്കി കാക്കനാട്ട്, അനിൽ പീടികപ്പറമ്പിൽ , ജോസ്ലറ്റ് മാത്യു, ബ്ലെയിസ് ജി.വാഴയിൽ, പൊതുമരാമത്ത്എക്സിക്യുട്ടീവ് എൻജിനിയർ യു.എം.ശൈലേന്ദ്രൻ, തൊടുപുഴ എസ്.എച്ച്.ഒ ടി.ജി.രാജേഷ്, എം.വി.ഐ ആഷാകുമാർ, തഹസിൽദാർ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.