ക്യാപ്ടൻ കലൈഞ്ജർക്കൊപ്പം, ഡി.എം.കെ സഖ്യത്തിൽ ചേർന്ന് ഡി.എം.ഡി.കെ

Friday 20 February 2026 12:37 AM IST

ചെന്നൈ: നടൻ വിജയകാന്ത് സ്ഥാപിച്ച ദേശീയ മുർപോക്കു ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി. ഡി.എം.കെ ആസ്ഥാനമായ അറിവാലയത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ‌‌ഡി.എം.ഡി.കെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്തും മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ.സ്റ്റാലിനും സഖ്യവിവരം സ്ഥിരീകരിച്ചു. സഹോദരൻ എൽ.കെ. സുധീഷിനൊപ്പമാണ് പ്രേമലതയെത്തിയത്. സ്റ്റാലിനെ കൂടാതെ ഡി.എം.കെ പാർലമെന്ററി പാർട്ടി നേതാവ് കനിമൊഴി, മുതിർന്ന മന്ത്രി കെ.എൻ. നെഹ്റു തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലൊന്ന് പ്രേമലതയ്ക്കു നൽകാമെന്നും നിയമസഭയിൽ മതിയായ പ്രാതിനിധ്യം ലഭ്യമാക്കാമെന്നുമാണ് ധാരണ. പത്തിലേറെ സീറ്റുകൾ വേണമെന്ന് പ്രേമലത ആവശ്യപ്പെട്ടതായാണ് വിവരം. ആറു സീറ്റിൽ കൂടുതൽ നൽകാനാകില്ലെന്നാണ് ഡി.എം.കെയുടെ നിലപാട്.

നേരത്തെ ഡി.എം.കെ നേതാക്കളുമായി പ്രേമലതഅനൗദ്യോഗിക ചർച്ചകൾ നടത്തി സഖ്യധാരണ ഉണ്ടാക്കിയ ശേഷമാണ് ഇന്നലെ അറിവാലയത്തിൽ എത്തിയത്. ഡി.എം.കെ സഖ്യത്തിൽ ഡി.എം.ഡി.കെ എത്തുന്നുവെന്ന് കഴിഞ്ഞ മൂന്നിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ഞങ്ങൾ സഖ്യത്തിന് അന്തിമരൂപം നൽകിയെന്ന് പ്രേമലത പറഞ്ഞു. ഞങ്ങളുടെ നേതാവായ ക്യാപ്റ്റൻ (വിജയകാന്ത്) 2016 ൽ തന്നെ ഇത് സംഭവിക്കണമെന്ന് ആഗ്രഹിച്ചു. ഡി.എം.ഡി.കെ ജില്ലാ സെക്രട്ടറിമാരുടെയും കേഡറിന്റെയും ആഗ്രഹപ്രകാരമാണ് സഖ്യം രൂപീകരിച്ചതെന്ന് അവർ 'ഫലം പാലിൽ വീഴാൻ പോകുന്നു'- എന്നും അവർ വിശേഷിപ്പിച്ചു.സഖ്യം 200 ൽ കൂടുതൽ സീറ്റുകൾ നേടുമെന്ന് പ്രേമലത പറഞ്ഞു.തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? രാജ്യസഭാ സീറ്റ് ലഭിച്ചോ? എന്നീ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. വിജയകാന്തിന്റെ അന്തിമവിശ്രമ മണ്ഡപത്തിലെത്തി പ്രാർത്ഥിച്ച ശേഷമായിരുന്നു പ്രേമലത ചർച്ചയ്ക്കു പുറപ്പെട്ടത്. നടൻ വിജയ് ഉയർത്തുന്ന വെല്ലുവിളിയെ വിജയകാന്തിന്റെ പ‌ാർട്ടിസഖ്യത്തെ ഉയർത്തിക്കാട്ടി പ്രതിരോധിക്കാൻ ഡി.എം.കെയ്ക്കാകും.

മരണശേഷം സഖ്യം

വിജയകാന്ത് ഒരിക്കലും ഡി.എം.കെയുമായി സഖ്യം ചേർന്നിരുന്നില്ല. 2011ൽ അണ്ണാ ഡി.എം.കെ സഖ്യത്തിൽ 29 സീറ്റു നേടി. 2016ൽ ഡി.എം.‌ഡി.കെ സ്വന്തമായി മൂന്നാം മുന്നണി രൂപീകരിച്ചുവെങ്കിലും ഒരു സീറ്രു പോലും ലഭിച്ചില്ല. പിന്നീടിങ്ങോട്ട് പാർട്ടിക്ക് കഷ്ടകാലമായിരുന്നു. 2019ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ എൻ.ഡി.എയിലെത്തി.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ മുന്നണിയിലായിരുന്നു ഡി.എം.ഡി.കെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എം.എം.കെ മുന്നണിയുടെ ഭാഗമായിരുന്നു.

കലൈഞ്ജറിനോട് വലിയ സ്‌നേഹമുണ്ടായിരുന്ന, തന്റെ സുഹൃത്ത് വിജയകാന്ത് സ്ഥാപിച്ച ഡി.എം.ഡി.കെ ഡി.എം.കെയിൽ താൻ വളരെയധികം സന്തോഷിക്കുന്നു.ദ്രാവിഡ മോഡൽ സർക്കാർ തുടരുന്നതിനും തമിഴ്നാട് എല്ലാ മേഖലകളിലും വളർച്ച കൈവരിക്കുന്നതിനും വേണ്ടി നമുക്ക് ഒരുമിച്ച് സഞ്ചരിക്കാം.

-എം.കെ.സ്റ്റാലിൻ