ഇന്ത്യയുടെ ദർശനം ഉച്ചകോടിയിൽ, 'എല്ലാവർക്കും ക്ഷേമം, എല്ലാവർക്കും സന്തോഷം'

Friday 20 February 2026 12:38 AM IST

ന്യൂഡൽഹി: 'എല്ലാവർക്കും ക്ഷേമം, എല്ലാവർക്കും സന്തോഷം" എന്ന ഇന്ത്യയുടെ ദർശനം എ.ഐ ഉച്ചകോടിയിൽ പ്രതിഫലിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയുടെ ഉദ്ഘാടനചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ വിപുലമായ അവസരങ്ങളും ഭാവിയിലെ ബ്ലൂപ്രിന്റും മുന്നിൽകാണുന്നു. ഉച്ചകോടിയിൽ യുവജനങ്ങളുടെ വലിയ പങ്കാളിത്തമുണ്ടായി. എ.ഐയെ ശരിയായ രീതിയിൽ പ്രയോഗിച്ചാൽ മനുഷ്യരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. ഡീപ്ഫേക്ക് വീഡിയോകളും കെട്ടിച്ചമച്ച ഉള്ളടക്കവും സമൂഹത്തെ അസ്ഥിരപ്പെടുത്തും. ഇത്തരം ഉള്ളടക്കങ്ങൾക്ക് വാട്ടർമാർക്കിംഗ് അനിവാര്യമാണ്. കുട്ടികൾക്ക് സുരക്ഷയും കുടുംബങ്ങൾക്ക് വഴികാട്ടിയുമാകണം. മനുഷ്യകേന്ദ്രീകൃതമായി എ.ഐയെ എങ്ങനെ ഉത്തരവാദിത്വമുള്ളതാക്കാമെന്നാണ് ഉച്ചകോടിയിൽ ചർച്ച ചെയ്‌തത്. മനുഷ്യർ വെറും ഡേറ്റാ പോയിന്റുകൾ എന്ന നിലയിലേക്ക് മാറരുത്. ഇതിനായി എ.ഐയെ ജനാധിപത്യവത്കരിക്കണം. വികസ്വര രാജ്യങ്ങളുടെ ശാക്തീകരണത്തിനുള്ള ഉപകരണമായി മാറ്റണം. നിർമ്മിതബുദ്ധിക്ക് തുറന്ന ആകാശം നൽകുമ്പോഴും നിയന്ത്രണം മനുഷ്യരുടെ കൈകളിലായിരിക്കണമെന്നും മോദി കൂട്ടിച്ചേർത്തു. മോദിയും ലോകനേതാക്കളും എക്‌സ്‌പോയിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു.

ആഗോള ഫണ്ട്

രൂപീകരിക്കണം

എ.ഐയുമായി ബന്ധപ്പെട്ട് ആഗോള ഫണ്ട് രൂപീകരിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. നിർമ്മിത ബുദ്ധിയുടെ ഭാവി ഏതെങ്കിലും രാജ്യങ്ങൾക്കോ കുറച്ച് ശതകോടീശ്വരന്മാരുടെ ഇഷ്‌ടത്തിനോ വിട്ടുകൊടുക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.

കുട്ടികൾക്ക് രക്ഷാ

കവചമൊരുക്കണം

കുട്ടികൾക്ക് രക്ഷാകവചമൊരുക്കി കൊണ്ടാകണം എ.ഐയുടെ ഉപയോഗമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ആഹ്വാനം ചെയ്‌തു. ഡിജിറ്റൽ ദുരുപയോഗങ്ങളിൽ നിന്ന് കുട്ടികൾക്ക് രക്ഷയൊരുക്കാൻ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ഭാവിയിലെ സുപ്രധാന അടിസ്ഥാനസൗകര്യം എ.ഐ ആണെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി. ജീവിതക്കാലത്തെ ഏറ്റവും വലിയ പ്ലാറ്റ്ഫോം പരിവർത്തനമാണ് നി‌ർമ്മിതബുദ്ധിയെന്ന് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ വ്യക്തമാക്കി. വിശാഖപട്ടണം ആഗോള എ.ഐ ഹബ്ബായി മാറുമെന്ന് താൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. വിദ്യാർത്ഥിയായിരുന്നപ്പോൾ ചെന്നൈയിൽ നിന്ന് ഖരക്പൂർ ഐ.ഐ.ടിയിലേക്ക് ട്രെയിൻ മാർഗം യാത്ര ചെയ്യാറുണ്ടായിരുന്നു. അന്ന് ഈ വിശാഖ പട്ടണം വഴിയാണ് കടന്നുപോയത്. സാദ്ധ്യതകളാൽ നിറഞ്ഞ ശാന്തമായ തീരദേശ നഗരമായിരുന്നു എന്ന് ഓർക്കുന്നു. ഇവിടെയാണ് ഗൂഗിൽ 1500 കോടി ഡോളറിന്റെ ഹബ്ബ് സ്ഥാപിക്കുന്നത്.

കൈകോർക്കാതെ

ടെക് വമ്പൻമാർ

മോദിക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കവേ ടെക് അതികായന്മാരുടെ സ്വരചേർച്ചയില്ലായ്‌മയും മറനീക്കി. മോദിയും മറ്റ് ടെക് ഭീമന്മാരും കൈകോർത്ത് ഉയർത്തിപിടിച്ചപ്പോൾ ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാനും അന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോദെയിയും കൈകൾ കോ‌ർത്തില്ല. പകരം മുഷ്‌ടി ചുരുട്ടിപിടിച്ചു. എ.ഐ മേഖലയിൽ വലിയ കിടമത്സരമാണ് ഇരുകമ്പനികൾക്കിടയിലുമുള്ളത്. സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം ഇത് ചർച്ചയായി.