പ്രിയങ്ക അസാമിൽ

Friday 20 February 2026 12:42 AM IST

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അസാമിലെത്തി. രണ്ട് ദിവസത്തെ സന്ദർശനമാണ്. അസാം കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങളും സംഘടനാ വെല്ലുവിളികളും നിലനിൽക്കുന്ന സമയത്താണ് സന്ദർശനം. ഇന്നലെ രാവിലെപത്തോടെ ഗുവാഹത്തിയിലെത്തിയ പ്രിയങ്കയെ അസാം പി.സി.സി പ്രസിഡന്റ് ഗൗരവ് ഗൊഗോയ്, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മറ്റ് മുതിർന്ന പാർട്ടി നേതാക്കൾ എന്നിവർ സ്വീകരിച്ചു. വിമാനത്താവളത്തിലും വഴിയിലുടനീളം പ്രവർത്തകർ മുദ്രാവാക്യങ്ങൾ ഉയർത്തിയും പതാകകൾ വീശിയും തടിച്ചുകൂടി. തുടർന്ന് പ്രിയങ്ക പ്രശസ്തമായ കാമാഖ്യ ക്ഷേത്രം സന്ദർശിച്ചു. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കുക, സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. രണ്ട് ദിവസങ്ങളിലായി സംസ്ഥാന കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിൽ നിരവധി യോഗങ്ങൾ നടത്തും. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക അന്തിമമാക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.