അക്ഷരനഗരിയിൽ ഇനി സിനിമാക്കാലം വരൂ, സിനിമകളുമായി സംവദിക്കാം
രാജ്യാന്തര ചലച്ചിത്രമേള ഇന്ന് മുതൽ അനശ്വര തീയേറ്ററിൽ
കോട്ടയം: ലോകസിനിമകൾ വിരുന്നെത്തുന്ന ‘കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’ യ്‌ക്ക് ഇന്നു മുതൽ കോട്ടയം അനശ്വര തീയറ്ററിൽ തുടക്കം. വൈകിട്ട്4.45ന് അനശ്വര തീയറ്ററിൽ മന്ത്രി വി.എൻ വാസവൻ മേളയ്‌ക്ക് തിരിതെളിക്കും. സംവിധായകൻ എം.പി സുകുമാരൻ നായർ മുഖ്യാതിഥിയാവും. നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ അദ്ധ്യക്ഷനാകും. ഫെസ്‌റ്റിവൽ പ്രസിഡന്റ് സംവിധായകൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തും. മാക്‌ട ചെയർമാൻ ജോഷി മാത്യു, യൂണിയൻ ബാങ്ക് റീജിയണൽ ഹെഡ് എ സെന്തിൽ രാജ് എന്നിവർ പങ്കെടുക്കും20 മുതൽ 26 വരെയാണ് പ്രദർശനം .
കാൻ, വെനീസ് അടക്കം വിവിധ മേളകളിൽ തിളങ്ങിയ ചിത്രങ്ങളോടൊപ്പം ഇന്ത്യൻ സിനിമയുടെ പ്രാദേശിക വൈവിധ്യവും നിറഞ്ഞ് നിൽക്കുന്ന മേളയിൽ 35 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കോട്ടയത്തിന്റെ സിനിമാ പൈതൃകം രേഖപ്പെടുത്തുന്ന എഴ് ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. എൻഎഫ്‌ഡിസി പാക്കേജ് രാവിലെ 9.30ന് എഴുത്തുകാരൻ എസ് ഹരീഷ് ഉദ്ഘാടനം ചെയ്യും. മറാത്തി ചിത്രം നാൾ 2 ആണ് ഉദ്‌ഘാടന എൻഎഫ്‌ഡിസി ചിത്രം. ഇന്നു 2.30ന് കോട്ടയം സിനിമാ പൈതൃക വിഭാഗത്തിൽ എബ്ബ്(ഇബിബി) സംവിധായകൻ ജിയോ ബേബി ഉദ്‌ഘാടനം ചെയ്യും. സിറാത് ആദ്യ ചിത്രം 78 -ാമത് കാൻ ഫെസ്റ്റിവലിൽ ജൂറി പ്രൈസ് നേടിയ സിറാത് ആണ് കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം. നരകത്തിനും സ്വർഗത്തിനു മിടയിലെ നൂൽപ്പാലത്തെ വിശേഷിപ്പിക്കുന്നതാണ് സിറാത്. കാണാതായ മകളെ തേടി ഒരച്ചനും സഹോദരനും നടത്തുന്ന മരുഭൂയാത്രയിലൂടെ അലയുന്നതും ആഭ്യന്തര കലാപത്തിന്റെ നരകത്തിയാളുന്ന മൊറോക്കോയെ വരച്ചുകാണിക്കുന്ന ചിത്രമാണ് 'ഒളിവർ ലാക്സെ' സംവിധാനം ചെയ്ത സിറാത്. രാജ്യാന്തര ഫിലിം ഫെസ്‌റ്റിവലിന്റെ സിഗ്‌നേച്ചർ ഫിലിം ദേശീയ അവാർഡ് ജേതാവ് വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.
ഡെലിഗേറ്റ് പാസ്
മുതിർന്നവർ - 700 രൂപ
വിദ്യാർത്ഥികൾ- 300 രൂപ
ഫിലിം സൊസൈറ്റി അംഗങ്ങൾ- 500രൂപ