ബംഗാളിലെ എസ്ഐആർ നടപടികൾ ജഡ്ജിമാരുടെ മേൽനോട്ടത്തിൽ; നിർണായക ഇടപെടലുമായി സുപ്രീംകോടതി
ന്യൂഡൽഹി: ബംഗാളിലെ എസ്.ഐ.ആർ നടപടികളിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി. സംസ്ഥാനത്തെ എസ്.ഐ.ആർ നടപടികൾക്കായി ജഡ്ജിമാരെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു, വോട്ടർമാരുടെ അവകാശവാദങ്ങളും എതിർപ്പുകളും ജുഡിഷ്യൽ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ എസ്.ഐ.ആർ പ്രവർത്തനങ്ങൾ ബംഗാളിൽ നിലച്ച മട്ടിലാണ്. ഈ അസാധാരണ സാഹചര്യത്തിൽ അസാധാരണ ഉത്തരവ് പുറപ്പെടുവിക്കേണ്ടി വന്നുവെന്ന് കോടതി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരോട് ശനിയാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണങ്ങളും ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടാകുന്നുവെന്ന കമ്മിഷന്റെ പരാതിയും പരിഗണിച്ചാണ് വിഷയത്തിൽ നിർണായക നടപടിയെടുത്തിരിക്കുന്നത്.