പൊന്ന്യത്തങ്കത്തട്ടിൽ ആവേശം അലതല്ലി; ശ്രദ്ധാകേന്ദ്രങ്ങളായി ഗുരുക്കന്മാർ

Friday 20 February 2026 10:31 PM IST

പൊന്ന്യം: പൊന്ന്യത്തങ്കത്തട്ടിലെ അഞ്ചാം നാളിൽ ഉജ്വലമായ ചുവടുകളുമായി പത്മശ്രീ മീനാക്ഷി ഗുരുക്കളുംവി.കെ.എം കളരിഗുരിക്കൾ മണികണ്ഠനും ഗിന്നസ് ജേതാവ് ഹരികൃഷ്ണനുമടക്കമുള്ള പ്രമുഖർ നിരന്നപ്പോൾ ആവേശം അലതല്ലി.

കളരി ജീവിതചര്യയാണെന്നും കഠിനസാധനയും അച്ചടക്കവും വ്രതമാക്കിയ യോദ്ധാക്കളുടെ അസാമാന്യമായ ആത്മബലം കൂടിയാണെന്നും കടത്തനാടൻകളരിയുടെ അഭിമാനമായ പത്മശ്രീ മീനാക്ഷി ഗുരിക്കൾ പറഞ്ഞു. വി.കെ.എം കളരിഗുരിക്കൾ മണികണ്ഠനും അങ്കത്തട്ടിൽ മിന്നൽപ്പിണർ തീർത്തു.സജീവൻ ഗുരിക്കളുടെ ശിക്ഷണത്തിലുള്ള ഏച്ചൂർ കളരി സംഘത്തിന്റെ വാളും പരിചയും ഉറുമിയുമേന്തിയുള്ള പോരാട്ടം സദസിനെ അത്ഭുത പരതന്ത്രരാക്കി.

ദുബൈ വി.കെ.എം കളരി സംഘത്തിലെ സുബ്ബലക്ഷ്മയുടേയും ഇരട്ട ദേശീയ േെക്കാർഡും ലോക േെക്കാർഡും സൂക്ഷിക്കുന്ന ഗിന്നസ് ജേതാവ് ഹരികൃഷ്ണന്റെയും അടവുകളും സദസ് ശ്വാസം പിടിച്ചിരുന്നാണ് കണ്ടുനിന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. എ. സംഗീത അദ്ധ്യക്ഷത വഹിച്ചു.സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ വിശിഷ്ടാതിഥിയായിരുന്നു. ഇടവേളയിൽ രാജസൂയം കോൽക്കളി സംഘത്തിന്റെ പ്രകടനവുമുണ്ടായിരുന്നു. രമ്യ നമ്പീശനും പ്രജിൻ പ്രതാപും അവതരിപ്പിച്ച മെഗാ സംഗീതനിശയും അഞ്ചാംദിനത്തെ ആകർഷകമാക്കി.