പട്ടിക ജാതി മോർച്ച മാർച്ചിന് നേരെ ജലപീരങ്കി

Saturday 21 February 2026 12:00 AM IST

തൃശൂർ: പട്ടികജാതി മോർച്ച സംഘടിച്ച കളക്ടറേറ്റ് മാർച്ചിന് നേരെ ജലപീരങ്കി. ജലപീരങ്കി പ്രയോഗത്തിൽ ബി.ജെ.പി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ എൻ.കെ സുധീർ അടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. മുടങ്ങി കിടക്കുന്ന ആനുകൂല്യങ്ങൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് വിതരണം ചെയ്യാൻ 240 കോടി രൂപ അടിയന്തരമായി സർക്കാർ അനുവദിക്കുക, സർക്കാർ തസ്തികകളിലെ പിൻവാതിൽ നിയമനങ്ങൾ പിൻവലിക്കുക, സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പിണറായി സർക്കാരിന്റെ പത്ത് വർഷക്കാലം പട്ടികജാതി വിഭാഗങ്ങൾക്ക് അനുവദിച്ച ഫണ്ടിനെ കുറിച്ചും ചെലവഴിച്ച ഫണ്ടിനെ കുറിച്ചും ധവള പത്രം പുറത്തിറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ആവശ്യപ്പെട്ടു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ലോചനൻ അമ്പാട്ട് , അഭിലാഷ് തയ്യൂർ, രാജേഷ് കൊട്ടാരത്ത് എന്നിവർ പ്രസംഗിച്ചു .