എ.ഐ സാങ്കേതികവിദ്യ ഉൾപ്പെടെ കൈമാറും യു.എസിന്റെ 'പാക്സ് സിലിക്ക'യിൽ ഇന്ത്യയും
ന്യൂഡൽഹി: നിർണായക ധാതുക്കൾ, സെമികണ്ടക്ടർ, നൂതന എ.ഐ സംവിധാനങ്ങൾ എന്നിവയുടെ വിതരണ ശൃംഖല സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള യു.എസിന്റെ പാക്സ് സിലിക്ക സഖ്യത്തിൽ ഇന്ത്യയും. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിക്കിടെയാണ് ഇത് സംബന്ധിച്ച സുപ്രധാന കരാറിൽ ഒപ്പിട്ടത്. സാങ്കേതിക സഹകരണം വർദ്ധിപ്പിക്കലും അടുത്ത തലമുറ വ്യവസായങ്ങൾക്ക് ആവശ്യമായ പ്രധാന വിഭവങ്ങളുടെ സുരക്ഷിതമായ കൈമാറ്റം ഉറപ്പാക്കലുമാണ് സഖ്യത്തിന്റെ ലക്ഷ്യം. ഒപ്പിടൽ ചടങ്ങിൽ ഐ.ടി സെക്രട്ടറി എസ്. കൃഷ്ണൻ, ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ, മൈക്രോൺ ടെക്‌നോളജി സി.ഇ.ഒ സഞ്ജയ് മെഹ്‌റോത്ര, ടാറ്റ ഇലക്ട്രോണിക്‌സ് സി.ഇ.ഒ രൺധീർ താക്കൂർ തുടങ്ങിയവർ പങ്കെടുത്തു.
പാക്സ് സിലിക്ക
2025 ഡിസംബറിൽ യു.എസ് നേതൃത്വത്തിൽ ആരംഭിച്ചു
മറ്റ് പങ്കാളികൾ: ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, യു.കെ, ഇസ്രയേൽ, ഓസ്‌ട്രേലിയ, യു.എ.ഇ
എ.ഐ ഉച്ചകോടിയിൽ ഭാവി കെട്ടിപ്പടുക്കുകയാണ്. കരാർ യുവതലമുറയ്ക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കും. സെമികണ്ടക്ടർ വ്യവസായത്തിന് ഏകദേശം ഒരു ദശലക്ഷം പുതിയ പ്രൊഫഷണലുകൾ ആവശ്യമായി വരും. ഇത് വലിയ അവസരമാണ്.
-അശ്വനി വൈഷ്‌ണവ്,
കേന്ദ്രമന്ത്രി