'എന്തും ചെയ്യും'; സുപ്രീം കോടതിയിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം

Saturday 21 February 2026 7:57 AM IST

വാഷിംഗ്‌ടൺ: ലോകമെമ്പാടുമുള്ള ഇറക്കുമതിക്ക് 10 ശതമാനം പുതിയ തീരുവ ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നേരത്തെ ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് പുതിയ ഉത്തരവ്. 150 ദിവസത്തേക്ക് പരിമിതപ്പെടുത്തുന്ന നിയമത്തിന് കീഴിലായിരിക്കും പുതിയ താരിഫുകൾ ഉൾപ്പെടുത്തുക.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ പകരത്തീരുവ സുപ്രീംകോടതി റദ്ദാക്കിയതിൽ ട്രംപ് രൂക്ഷവിമർശനമുന്നയിച്ചു. ലജ്ജ തോന്നുന്നുവെന്ന് പ്രതികരിച്ച ട്രംപ് വിധി അങ്ങേയറ്റം നിരാശാജനകമാണെന്നും പറഞ്ഞു. പുതിയ താരിഫുകൾ വരുന്നതോടെ ഒരു ക്രമീകരണ പ്രക്രിയ ആരംഭിക്കുകയാണെന്നും നിയമം ഉടനടി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് വ്യക്തമാക്കി.

'ഞങ്ങളുടെ സ്വീകാര്യവും ഉചിതവുമായ താരിഫ് രീതിക്കെതിരെ വോട്ട് ചെയ്ത സുപ്രീം കോടതി അംഗങ്ങൾ സ്വയം ലജ്ജിക്കണം. അവരുടെ തീരുമാനം പരിഹാസ്യമാണ്. ഇപ്പോൾ പുതിയ ക്രമീകരണ പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്. മുമ്പ് ഞങ്ങൾക്ക് ലഭിച്ചിരുന്നതിനേക്കാൾ കൂടുതൽ പണം സമ്പാദിക്കാൻ സാദ്ധ്യമായതെല്ലാം ഞങ്ങൾ ചെയ്യും" - 'ട്രംപ് സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ അറിയിച്ചു.

ആഗോള വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ വിവിധ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ കുത്തനെ ഉയർത്താനുള്ള തീരുമാനം പ്രസിഡന്റിന്റെ അധികാര പരിധി ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പകരത്തീരുവ റദ്ദാക്കിയത്. ഒൻപതംഗങ്ങളുള്ള ജഡ്‌ജിമാരുടെ പാനലിൽ ആറ് പേർ ട്രംപിനെതിരെ നിലപാടെടുത്തു.