ദേശീയപാതയിലെ മീഡിയനുകൾ സ്വതന്ത്ര സഞ്ചാരത്തിന് തടസം
അരൂർ: അരൂർ–തുറവൂർ ഉയരപ്പാതയുടെ നിർമ്മാണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ദേശീയപാത മുറിച്ചുകടക്കാൻ കഴിയാത്ത വിധത്തിൽ ഉയത്തിൽ നിർമ്മിക്കുന്ന മീഡിയനുകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉയരപ്പാതയ്ക്ക് താഴെയുള്ള ദേശീയപാതയിലെ മീഡിയനുകളാണ് അരൂർ മുതൽ തുറവൂർ വരെയുള്ള പഞ്ചായത്തുകളിലെ യാത്രക്കാരുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസമാകുന്നത്.
അരൂർ പഞ്ചായത്തിലെ 24 വാർഡുകളിൽ പകുതിയോളം പ്രദേശം ദേശീയപാതയാൽ വിഭജിക്കപ്പെട്ടിരിക്കുകയാണ്. എതിർവശത്തെ സ്‌കൂളുകൾ, തൊഴിൽ സ്ഥാപനങ്ങൾ, കച്ചവട കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെത്താൻ സർവീസ് റോഡുകൾക്ക് സമീപത്തെ മീഡിയൻ ഗ്യാപ്പുകൾ വരെ കിലോമീറ്ററുളോളം സഞ്ചരിക്കേണ്ടതുണ്ട്. ഒരേ പഞ്ചായത്തിലുള്ളവർക്ക് പോലും അത്യാവശ്യത്തിന് എതിർവശത്തെത്താൻ കഴിയാത്ത സ്ഥിതിയാണ്. വാഹനയാത്രക്കാരും സമാന ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചിലർ മീഡിയനുകൾ കയറിച്ചാടുന്നുണ്ട്. ഇത് അപകടത്തിന് ഇടയാക്കും.
സ്‌കൂളുകളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിൽ മീഡിയൻ ഗ്യാപ്പുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം, പ്രശ്‌നം ദേശീയപാത അതോറിട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
മീഡിയൻഗ്യാപ്പും സീബ്രലൈനും വേണം
ചന്തിരൂർ ജുമാമസ്ജിദ്, സെന്റ് മേരീസ് ചർച്ച്, കുമർത്തുപടി ദേവീക്ഷേത്രം, ഇഹ്യാ ഉൽ ഇസ്ലാം ഗവ.എൽ.പി സ്‌കൂൾ, ചന്തിരൂർ മാർക്കറ്റ്, പഴയ ദേശീയപാത, ബസ് സ്റ്റോപ്പ് തുടങ്ങിയ ഇടങ്ങളിൽ പ്രവേശിക്കാൻ പില്ലർ നമ്പർ 109നും 110നും ഇടയിൽ സീബ്ര ലൈൻ വരച്ച് മീഡിയനിൽ ആവശ്യമായ ക്രമീകരണം നടത്തണമെന്ന്
അരൂർ പഞ്ചായത്തിലെ 14ാം വാർഡ് നിവാസികൾ ആവശ്യപ്പെട്ടു. പഞ്ചായത്തും ദേശീയപാത അധികൃതരും സംയുക്തമായി സ്ഥലപരിശോധന നടത്തി സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.