അമ്മൂമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി; യുവാവിന് ഒമ്പത് വർഷം തടവും ഒരുലക്ഷം രൂപ പിഴയും

Sunday 22 February 2026 12:56 AM IST

ചേർത്തല : അമ്മുമ്മയെ കൊലപ്പെടുത്തിയ യുവാവിന് 9 വർഷം തടവും ഒരു ലക്ഷം രൂപപിഴയും വിധിച്ചു. അരൂർ ആറാം വാർഡിൽ അക്ഷയ് നിവാസിൽ അനന്തു (26) ആണ് പ്രതി. അഡീഷ്ണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി റോയി വർഗീസാണ് ശിക്ഷ പ്രസ്താവിച്ചത്. 2019 ജൂൺ ഒമ്പതിന് രാത്രിയാണ് സംഭവം. ഒറ്റക്ക് പട്ടണക്കാട് പുതിയകാവ് ഹരിജൻ കോളനിയിൽ താമസിച്ചിരുന്ന 72 വയസ്സുള്ള ശാന്തയെ മുത്ത മകൾ ഷീലയുടെ മകനായ അനന്തു ഡംബൽ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലഹരി വസ്‌തുവാങ്ങാൻ പണം നൽകാത്തത്തിന്റെ വിരോധത്തിലായിരുന്നു കൊലപാതകം. തുടർന്ന് പ്രതി പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ദൃക്സാസാക്ഷികളില്ലാത്ത കേസ്സിൽ ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യം തെളിഞ്ഞത്. പട്ടണക്കാട് പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അമൃത രംഗൻ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. തുടർന്ന് സബ് ഇൻസ്പെക്ടർ ജിജിൻ ജോസഫ് കുറ്റപത്രം ഹാജരാക്കി. എ.എസ്.ഐ ബൈജു, സീനിയർ സി.പി.ഒ കിഷോർചന്ദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ, അഡ്വ.അഖിലാകൃഷ്ണൻ എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. സിവിൽ പൊലീസ് ഓഫീസർ ഗണേഷ് കുമാർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.