എ.ഐ ഉച്ചകോടിയിലെ പ്രതിഷേധം ജെൻസി പ്രക്ഷോഭത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടെന്ന് പൊലീസ്
ന്യൂഡൽഹി: എ.ഐ ഉച്ചകോടിയിലെ എക്‌സ്‌പോ ഹാളിൽ ഷർട്ടൂരി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത് നേപ്പാളിൽ നടന്ന ജെൻസി പ്രക്ഷോഭത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണെന്ന് പൊലീസ്. ആഗോള നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ ഇങ്ങനെ പ്രതിഷേധിച്ചതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും പൊലീസ് കോടതിയിൽ വാദിച്ചു. പ്രവർത്തകരെ ഡൽഹി പാട്യാലാ കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ത്യ-യു.എസ് കരാറിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും മുദ്രാവാക്യം മുഴക്കി ഷർട്ടൂരി പ്രതിഷേധിച്ച ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബീഹാർ സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ്, ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാർ, തെലങ്കാനയിൽ നിന്നുള്ള നരസിംഹ യാദവ് എന്നിവരാണ് അറസ്റ്റിലായത്. അതിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ ബി.ജെ.പി ഡൽഹി എ.ഐ.സി.സി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ദേവയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.