മധ്യവയസ്കൻ ദുരൂഹമരണം കൊലപാതകമെന്ന് മകൾ
അരൂർ: ബാർ പരിസരത്ത് മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൊലപാതകമാണെന്ന സംശയവുമായി മകൾ ഗീതുമോൾ പൊലീസിൽ പരാതി നൽകി. ചെങ്ങന്നൂർ സ്വദേശിയായ വേലപ്പന്റെ (കുഞ്ഞുമോൻ) മരണത്തിലാണ് കുടുംബം സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഈമാസം 7ന് രാവിലെ ചെങ്ങന്നൂരിലെ വീട്ടിൽ നിന്ന് ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിലും മറ്റ് കുടുംബകാര്യങ്ങളിലും പങ്കെടുക്കാനായി കുണ്ടന്നൂരിലേക്ക് പോയതായിരുന്നു അദ്ദേഹം. തുടർന്ന് ബന്ധുവീട്ടിൽ താമസിച്ച് ചടങ്ങുകളിൽ പങ്കെടുത്തു. പിന്നീട് ജോലിക്കായി പോകുന്നതായും ബുധനാഴ്ച ചെങ്ങന്നൂരിലേക്ക് മടങ്ങിയെത്തുമെന്നും ഫോണിലൂടെ കുടുംബത്തെ അറിയിച്ചിരുന്നു.
എന്നാൽ, ചൊവ്വാഴ്ച വൈകുന്നേരം മുതൽ അദ്ദേഹവുമായി ഫോൺ ബന്ധം നഷ്ടപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെ അപകടത്തിൽപ്പെട്ട് മരിച്ചതായി കുടുംബത്തിന് വിവരം ലഭിച്ചു. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോൾ മൃതദേഹം മോർച്ചറിയിലായിരുന്നു.
തലയുടെ പിന്നിൽ ഗുരുതരമായ മുറിവ് ഉൾപ്പെടെ കൈമുട്ടുകൾ, കാൽമുട്ടുകൾ, നെറ്റി, തുട എന്നിവിടങ്ങളിൽ പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ധരിച്ചിരുന്ന മുണ്ട് കീറിയ നിലയിലുമായിരുന്നു. ബാറിലെ ക്യാമറ ദൃശ്യങ്ങളിൽ വൈകുന്നേരം ആറരയോടെ ഇയാളെ പുറത്തേക്ക് വലിച്ചുകൊണ്ടുപോകുന്ന കാഴ്ചകളുണ്ടെന്നും കുടുംബം വ്യക്തമാക്കുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അകത്തെ രക്തസ്രാവമാണ് മരണകാരണമെന്നു സൂചിപ്പിക്കുന്നു. പരിക്ക് പറ്റിയ ഉടൻ മരണം സംഭവിച്ചിട്ടില്ലെന്നും സമയബന്ധിതമായി ചികിത്സ ലഭിച്ചിരുന്നെങ്കിൽ രക്ഷിക്കാനായേനെന്നുമാണ് ഡോക്ടറുടെ പ്രാഥമിക വിലയിരുത്തൽ.
അക്രമണത്തിന് ശേഷം ആശുപത്രിയിൽ എത്തിക്കുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്തില്ലെന്നും രാത്രി മുഴുവൻ പുറത്തുകിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും കുടുംബം ആരോപിക്കുന്നു. മൊബൈൽ ഫോൺ, പേഴ്സ്, കണ്ണട എന്നിവയും കാണാതായതായി പറയുന്നു. ചിലർ ചേർന്ന് ഗൂഢാലോചന നടത്തി ആക്രമിച്ചതാണെന്നാണ് കുടുംബത്തിന്റെ സംശയം.
സംഭവത്തിൽ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് സമഗ്ര അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് മകൾ പരാതി നൽകിയിരിക്കുന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.