നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തി,​ മുഖത്ത് ടേപ്പ് ഒട്ടിച്ചനിലയിൽ

Sunday 22 February 2026 6:36 PM IST

ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വിമ്മിംഗ് പൂളിനടുത്ത് മുഖത്ത്

ടേപ്പ് ഒട്ടിച്ചനിലയിലായിരുന്നു മൃതദേഹം. കൊടൈക്കനാലിലെ ബംഗ്ലാവിൽ വിനോദ സഞ്ചാരികൾക്ക് താമസസൗകര്യം നൽകാറുണ്ട്. ഇത്തരത്തിൽ ബംഗ്ലാവിൽ താമസത്തിനെത്തിയവർ സൂര്യനാരായണനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്.

കഴിഞ്ഞ ദിവസം 5 വിനോദ സഞ്ചാരികൾ സൂര്യനാരായണന്റെ ബംഗ്ലാവിൽ താമസത്തിന് എത്തിയിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന ഇവർ‌ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്നു. വായും മൂക്കും ചേർത്ത് ടേപ്പ് കൊണ്ടു ചുറ്റി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ബംഗ്ലാവിൽ നിന്ന് സ്വർണാഭരണങ്ങൾ,​ പണം,​ സിസി ടിവി ഡിസ്കുകൾ എന്നിവയും മോഷണം പോയിട്ടുണ്ട്,​ 2005ൽ പുറത്തിറങ്ങിയ സൂര്യ നായകനായ മായാവി എന്ന ചിത്രത്തിലെ അഭിനയമാണ് വിഷ്ണുപ്രിയയെ ശ്രദ്ധേയയാക്കിയത്. 2018ൽ വിഷ്ണുപ്രിയയുടെ കാമുകനായ പ്രഭാകരൻ കൊല്ലപ്പെട്ട സംഭവത്തിൽ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. പ്രഭാകരന്റെ കൊലയുടെ പ്രതികാരമാണോ എന്നതടക്കം പരിശോധിക്കുമെന്ന് ജില്ലാപൊലീസ് മേധാവി അറിയിച്ചു.