ഭായിമാരുടെ ഇടയില്‍ അവരുണ്ട്; പല നിര്‍ദേശങ്ങളും ബംഗ്ലാദേശ് കേന്ദ്രീകരിച്ച്, എട്ട് പേര്‍ പിടിയില്‍

Sunday 22 February 2026 8:01 PM IST

ന്യൂഡല്‍ഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. പുതിയ സര്‍ക്കാരിന്റെ കീഴില്‍ ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കമുണ്ടാകുന്നതിന്റെ സൂചനകളുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ഇന്ത്യ വിരുദ്ധത തലയ്ക്ക് പിടിച്ച ഒരു കൂട്ടം ബംഗ്ലാദേശി ചെറുപ്പക്കാരെ ഇന്ത്യക്കെതിരെ ഉപയോഗിക്കാന്‍ പാകിസ്ഥാന്റെ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ എട്ട് പേരെയാണ് രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് പിടികൂടിയത്.

ലഷ്‌കറെ തൊയ്ബ , പാക് ചാരസംഘടനയായ ഐഎസ്‌ഐ, ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകള്‍ എന്നിവയുമായി ബന്ധമുണ്ടെന്ന് കരുതുന്ന സംഘത്തിന്റെ ഭീകരപദ്ധതി ഡല്‍ഹി പൊലീസ് ആണ് തകര്‍ത്തത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വലിയ ഭീകരാക്രമണ പദ്ധതികളാണ് ഉദ്ദേശിച്ചിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. തമിഴ്‌നാട് തിരുപ്പൂരിലെ വസ്ത്രശാലകള്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ജോലി ചെയ്തിരുന്ന എട്ട് പേരെയാണ് പിടികൂടിയത്.

മിസാനുര്‍ റഹ്‌മാന്‍, മുഹമ്മദ് ഷബാത്ത്, ഉമര്‍, മുഹമ്മദ് ലിറ്റന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജല്‍ എന്നിവരെ തമിഴ്‌നാട്ടില്‍ നിന്നും മറ്റ് രണ്ട് പേരെ പശ്ചിമ ബംഗാളില്‍ നിന്നുമാണ് ഞായറാഴ്ച ഡല്‍ഹി പൊലീസ് പിടികൂടിയത്. വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ ഇവരില്‍ നിന്ന് പിടികൂടി. സംഘത്തിലെ ചിലര്‍ ബംഗ്ലാദേശ് പൗരന്‍മാരാണെന്നും പൊലീസ് പറയുന്നു. പിടിയിലായ സംഘത്തിനെ നിയന്ത്രിച്ചിരുന്നത് ബംഗ്ലാദേശില്‍ നിന്നാണെന്നും ഇതിന് പിന്നില്‍ ഒരു കാശ്മീര്‍ സ്വദേശിയാണെന്നും പൊലീസ് പറയുന്നു. ലഷ്‌കറെ തൊയ്ബയുമായി സംഘം ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലെത്തി അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു പിടിയിലായ സംഘത്തിലെ വിദേശികള്‍. വ്യാജ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ സംഘത്തില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണച്ചുള്ള ഓണ്‍ലൈന്‍ പോസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് ഈ ഓപ്പറേഷന്‍. പ്രാദേശിക പൊലീസിന്റെ സഹായത്തോടെ സംഘം തിരുപ്പൂരിലെത്തി. ഈ ആറ് പേരും മേഖലയിലെ വസ്ത്ര നിര്‍മ്മാണ ഫാക്ടറികളില്‍ ജോലി ചെയ്യുകയായിരുന്നെന്നും വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

സംഘത്തില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഉള്‍പ്പെടെ പിടികൂടിയിട്ടുണ്ട്. ഇവ ഡിജിറ്റല്‍ തെളിവുകളാണ്. വരും ദിവസങ്ങളില്‍ കേസ് സംബന്ധിച്ച് വിശദമായ അന്വേഷണവും പരിശോധനകളും നടക്കും.