അപകട യാത്ര ,നാലാം ക്ലാസുകാരി കളക്ടർക്ക് എഴുതിയ കത്ത് ഫലം കണ്ടു

Monday 23 February 2026 1:37 AM IST

ഉപ്പുതറ പണ്ടാരം പടിയിൽ തോടിന് കുറുകെ പാലം യാഥാർത്ഥ്യമായി.കട്ടപ്പന :നാലാം ക്ലാസുകാരി അനുശ്രീയുടെ കത്തിന് ഫലം കണ്ടു. ഉപ്പുതറ 12ാം വാർഡിലെ പണ്ടാരം പടിയിൽ തോടിന് കുറുകെ പാലം പണി പൂർത്തിയായി. "ഹായ് കളക്ടറാന്റീ എന്റെ പേര് അനുശ്രീ അനുരാജ് .ഉപ്പുതറ ഒ.എം.എൽ.പി സ്‌കൂളിലാണ് പഠിക്കുന്നത്..ഉപ്പുതറ പഞ്ചായത്തിലെ 12ാം വാർഡിലെ പത്തേക്കർ എന്ന സ്ഥലത്താണ് താമസിക്കുന്നത്, ഞാനും എന്റെ അനുജനും എന്റെ കൂട്ടുകാരും സ്‌കൂളിൽ പോകുന്നത് പേടിച്ചാണ്. കാരണം വീട്ടിൽ നിന്ന് സ്‌കൂൾ ബസിൽ കയറാൻ ഒരു പാലം കയറി വേണം പോകൻ. മൂന്ന് വർഷം മുൻപ് ഉണ്ടായ മഴയിൽ പാലം പൊളിഞ്ഞു പോയി. ഇവിടെയുള്ള മാമൻമാർ ചേർന്ന് ഒരു ചെറിയ തടി പാലം ഇട്ടിട്ടുണ്ട് പക്ഷെ അത് എപ്പോൾ വേണമെങ്കിലും താഴെ വീഴും., സ്‌കൂൾ തുറക്കമ്പോൾ ഞങ്ങൾക്ക് പേടി ഇല്ലാതെ പോകാൻ ഒരു പാലം നിർമിച്ചു തരാമോ". ഇതാണ് ഉപ്പുതറ പത്തേക്കർ സന്ധ്യാ ഭവനിൽ അനുരാജിന്റെയും ഗീതുവിന്റെയും മകൾ അനുശ്രീ ഇടുക്കി കളക്ടർ വിഘ്‌ന്വേശ്വരിയുടെ കളക്ടറുടെ പരാതി സെല്ലിലേയ്ക്ക് എഴുതിയ കത്ത് . 2025 ഏപ്രിൽ 16 നാണ് അനുശ്രീ കളക്ടർക്ക് കത്തെഴുതിയത്. പാലം പണിതു നൽകുമെന്ന് പിറ്റേ ദിവസം തന്നെ കളക്ടർ അനുശ്രീയ്ക്ക് മറുപടി നൽകി തുടർന്ന് ത്രിതല പഞ്ചായത്തുകളുമായി സംസാരിച്ചു. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ആറ് ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടി സ്വീകരിച്ചു. രണ്ടാഴ്ച മുൻപ് പാലം പണി പൂർത്തിയാക്കി വ്യാഴാഴ്ച മുതൽ കാൽ നടയാത്രയും അനുവദിച്ചു. ചെറുവാഹനങ്ങളും കടന്നു പോകുന്നുണ്ട്.2000 ഓഗസ്റ്റിലുണ്ടായ കനത്ത മഴയിലാണ് പത്തേക്കർ പണ്ഡാരം പടിയിലെ പാലം ഒലിച്ചു പോയത്. ഇതോടെ നൂറോളം കുടുംബങ്ങളുടെ വാഹന യാത്ര മുടങ്ങി. പലപ്പോഴും തടി ദ്രവിച്ച് ബലക്ഷയം കൂടമ്പോഴാണ് റാട്ടുകാർ പാലം പുതുക്കിപ്പണിയും. അപ്പോഴുംഅനുശ്രീ ഉൾപ്പെടെയുള്ള കുട്ടികളുംപ്രായവായവരും, ഭയന്നാണ് പാലത്തിന് മുകളിലൂടെ കടന്നു പോയിരുന്നത്.കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ ലഭിച്ച ബേസിക് ഗ്രാന്റിൽ പാലം പണിയുവാൻ പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ചവന്നെങ്കിലും ഫണ്ട് വിഹിതം വയ്ക്കുന്നതിലെ തർക്കം മൂലം പാലത്തിന് ഫണ്ട് വച്ചില്ല. നാലു വർഷം കഴിഞ്ഞിട്ടും പാലം പണിയാതെ വന്നപ്പോഴാണ് അനുശ്രീ കളക്ടർക്ക് കത്തെഴുതിയത്. പാലത്തിനായി ഇടപെട്ടകളക്ടറാന്റിക്കും ഫണ്ട് അന്വവദിച്ച പഞ്ചായത്തിനും നന്ദി പറഞ്ഞാണ് അനിയനും കൂട്ടുകാർക്കുമൊപ്പം അനുശ്രീ വെള്ളിയാഴ്ച സ്‌കൂളിൽ പോയത്. പാലം പണി പൂർത്തിയായതോടെ പത്തേക്കർ, ലോൺട്രി, പൊരികണ്ണി പ്രദേശത്തു താമസിക്കുന്നവരും സന്തുഷ്ടരാണ്.