ഭക്ഷ്യവിഷബാധ; രണ്ടുപേർ ആശുപത്രി വിട്ടു
വിഴിഞ്ഞം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം അസ്വസ്ഥതയുണ്ടായി ചികിത്സയിൽ കഴിഞ്ഞിരുന്ന കൊട്ടാരക്കര സ്വദേശികളായ അമ്മയും മകളും നിർബന്ധിത ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങി.
ശ്രീജയ(44),ആർച്ച (25)എന്നിവരാണ് മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ്ജ് വാങ്ങിയത്. നഴ്സിംഗ് വിദ്യാർത്ഥിയായ മറ്റൊരു മകളുടെ പരീക്ഷ നടക്കുന്നതിനാലാണ് നിർബന്ധിത ഡിസ്ചാർജ് വാങ്ങേണ്ടി വന്നതെന്ന് ശ്രീജയ പറഞ്ഞു. കോവളം വാഴമുട്ടം സ്വദേശി അരുൺരാജിനെ (39) വെന്റിലേറ്ററിൽ നിന്ന് ഐ.സി.യു വിൽ നിരീക്ഷണത്തിലാക്കി. ചികിത്സയിലുള്ള റിട്ട.എസ്.ഐ മധുസൂദനൻ (73) ഇന്ന് ആശുപത്രി വിടുമെന്നാണ് വിവരം.
വിഴിഞ്ഞം പൊലീസിൽ
പരാതി നൽകും
ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം വിഴിഞ്ഞം പൊലീസിൽ പരാതി നൽകുമെന്നും ശ്രീജയ പറഞ്ഞു. അരുൺ രാജിന്റെ ചികിത്സയ്ക്ക് ശേഷം പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി. മധുസൂദനൻ നായരും ആശുപത്രി വിട്ടശേഷം പരാതി നൽകും.
സജിമോളുടെ മൊഴിയെടുക്കും
നിലമേൽ സ്വദേശി ഷാജി(42),ഭാര്യാമാതാവ് റാഷിദ ബീവി(58) എന്നിവരുടെ മരണത്തിൽ ചടയമംഗലം പൊലീസാണ് അന്വേഷണം നടത്തുന്നത്. ഷാജിയുടെ ഭാര്യ സജിമോളുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് ചടയമംഗലം എസ്.എച്ച്.ഒ എൻ.സുനീഷ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലെന്നും ചടയമംഗലം പൊലീസ് പറഞ്ഞു.