ജില്ലയിലെ ലീസ് കർഷകർക്ക് പ്രതീക്ഷ; ഭൂമി സർവ്വേ ആരംഭിച്ചു

Monday 23 February 2026 1:07 AM IST
ഫോട്ടോ- ലീസ്

സുൽത്താൻബത്തേരി: ജില്ലയിലെ ലീസ് ഭൂമിയിൽ താമസിക്കുന്ന 2000-ത്തോളം കുടുംബങ്ങൾക്ക് പ്രതീക്ഷനൽകി ലീസ് ഭൂമിയുടെ സർവ്വേനടപടികൾക്ക് തുടക്കമായി. വനംവകുപ്പുമായുള്ള ഭൂമിയുടെ ലീസ് എഗ്രിമെന്റ് പുനസ്ഥാപിക്കുന്നതിനും ഇവർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ നൽകുന്നതിനുമാണ് സർവ്വേനടപടികൾ ആരംഭിച്ചിട്ടുള്ളത്. മുത്തങ്ങ പൊൻകുഴിയിലാണ് സർവ്വേക്ക് തുടക്കമായിരിക്കുന്നത്. റവന്യു വനംവകുപ്പുകൾ സംയുക്തമായാണ് സർവ്വേ നടത്തുന്നത്. ഓരോ ലീസ് കർഷകരുടെയും കൈവശം എത്രലീസ് ഭൂമിയുണ്ടെന്ന് കണക്കാക്കാനായാണ് സർവ്വേ. ലീസ് ഭൂമി കർഷക സമരസമിതിയുടെ നിരന്തരമായ ഇടപെടലിനെതുടർന്നാണ് സർവ്വേ നടപടികൾ ആരംഭിച്ചിട്ടുള്ളത്. 2024ൽ മന്ത്രിസഭ ഭൂമിഅളന്ന് തിട്ടപ്പെടുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം സർവ്വേ നീണ്ടുപോകുകയായിരുന്നുവെന്ന ആരോപണവുമായി ലീസ് ഭൂമി കർഷക സമരസമിതി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നു. ഉത്തരവ് വന്ന ഒരു വർഷം കഴിഞ്ഞിട്ടും നടപടികൾ വൈകിയതോടെ കഴിഞ്ഞമാസം സമരസമിതി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സർവ്വേ നടപടികൾ ആരംഭിച്ചിരിക്കുന്നത്. സർവേയിങ്ങ് ഡി.ഡി ബാബു, താലൂക്ക് സർവ്വേയർ മനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വേ നടക്കുന്നത്. ലീസ് കർഷക സമരസമിതി നേതാക്കളായ രവീന്ദ്രൻ പടിപ്പുര, ബാലകൃഷ്ണൻ ചുണ്ടപ്പാടി എന്നിവരും സന്നിഹിതരായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ ലീസ് കർഷകരുള്ളത് നൂൽപ്പുഴ പഞ്ചായത്തിലാണ്. 1400ലധികം കുടുംബങ്ങളാണ് ഇവിടെ ലീസ് ഭൂമിയിൽ പതിറ്റാണ്ടുകളായി താമസിച്ചുവരുന്നത്. ലീസ് നിഷേധിക്കപ്പെട്ടതോടെ കൃഷിനാശത്തിന് നഷ്ടപരിഹാരമോ കർഷകർക്ക് ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങളോ ഈ കുടുംബങ്ങൾക്ക് ലഭിച്ചിക്കുന്നില്ല. ജനറൽ വിഭാഗത്തിൽപെട്ടവർക്ക് വീടുകൾക്ക് വെക്കാൻതന്നെ വലിയ ബുദ്ധിമുട്ടായിരുന്നു. സ്ഥലം വിൽപ്പന നടത്താനോ ഭൂമി പണയപെടുത്തി കുട്ടികളുടെ പഠനം, വിവാഹം എന്നിവയ്ക്കായി ബാങ്കുകളിൽ നിന്ന് പണം സ്വീകരിക്കാനോ സാധിക്കാത്ത അവസ്ഥയാണ്. സർവ്വേ നടപടികൾ പൂർത്തീകരിച്ച് ലീസ് വേഗത്തിൽ പുനസ്ഥാപിക്കാൻ കഴിയുമെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങളുള്ളത്.