ഹരിപ്പാട് വലിയകുളങ്ങരയിൽ ഉത്സവത്തിടെ യുവാക്കൾ ഏറ്റുമുട്ടി, 20 പേർക്ക് പരിക്ക്

Monday 23 February 2026 8:21 AM IST

ഹരിപ്പാട്: കാർത്തികപ്പള്ളിക്ക് സമീപം വലിയകുളങ്ങരയിൽ ശനിയാഴ്ച അർദ്ധരാത്രി യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. റിവോൾവർ പ്രയോഗത്തെച്ചൊല്ലിയുണ്ടായ കൂട്ടയടിയിൽ ഇരുപതോളം പേർക്ക് പരിക്ക്. തലയ്ക്ക് ഗുരുതര പരിക്കേറ്റ തൃക്കുന്നപ്പുഴ തുലാം പറമ്പ് രാഗം വീട്ടിൽ വിഷ്ണുവിനെ (33) പരുമലയിലെ സ്വകാര്യ ആശുപത്രിയിലും സജിനെന്ന യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും പൊലീസ് നിരീക്ഷണത്തിലാണ്. മറ്റുള്ളവർ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിലും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടിയെങ്കിലും പൊലീസിനെ ഭയന്ന് പിന്നീട് മുങ്ങി. വലിയകുളങ്ങര അശ്വതി ഉത്സവത്തിന്റെ ഒരുക്കങ്ങൾക്കിടെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. സംഭവത്തിൽ വ്യത്യസ്ത പരാതികളിലായി രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം,​ സംഘത്തിലുണ്ടായിരുന്നതായി സംശയിക്കുന്ന രണ്ട് യുവാക്കളെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തോക്ക് ചൂണ്ടിയും ഭീഷണി

പുളിക്കീഴ് ഭാഗത്തെ കെ.ടി.ഡി.സി ബാറിൽ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ മദ്യപിക്കാനെത്തിയ യുവാക്കൾ തമ്മിലുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിന് കാരണം. ഇരു കൂട്ടരും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്ന് പൊലീസ് പറഞ്ഞു. രാത്രി പന്ത്രണ്ടരയോടെ പുളിക്കീഴ്‌ ഗുരു മന്ദിരത്തിന് സമീപത്ത് വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി മഹോത്സവമായി ബന്ധപ്പെട്ട് കുതിര കെട്ടുന്ന ഭാഗത്ത് പത്തോളം വരുന്ന യുവാക്കൾ ബൈക്കിൽ എത്തുകയും സംഘർഷം അഴിച്ചുവിടുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന വിഷ്ണു പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ കരുതിയിരുന്ന തോക്കെടുത്ത് എതിർപക്ഷത്തിന് നേരെ വെടി ഉതിർത്തു. തോക്കിൽ തിരകളില്ലായെന്ന് മനസ്സിലാക്കിയ എതിർസംഘം പ്രദേശത്തുണ്ടായിരുന്ന പട്ടികയും മരത്തടികളുമുപയോഗിച്ച് വിഷ്ണുവിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലാണ് ഇരുവിഭാഗത്തിലെയും ഇരുപതോളം പേർക്ക് പരിക്കേറ്റത്. റിവോൾവർ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്ന പത്തുപേർക്കെതിരെയും സൂരജ് എന്ന യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് ശാസ്താ മുറി സ്വദേശി അപ്പു, തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി ശരത്, പല്ലന സ്വദേശികളായ അഭിലാഷ്, സജിൻ എന്നിവർക്കെതിരെയും കേസെടുത്തു.