മാലിന്യത്തിൽ മുങ്ങി മലയോരം

Monday 23 February 2026 1:27 AM IST

വിതുര: പാതയോരങ്ങളിൽ മാലിന്യനിക്ഷേപം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം രൂക്ഷമായിട്ടും അധികൃതർക്ക് അനക്കമില്ല. വിതുര,തൊളിക്കോട്,ആര്യനാട് മേഖലയിലെ പ്രധാന പാതയോരങ്ങളിൽ മാലിന്യനിക്ഷേപം രൂക്ഷമായിട്ട് കാലങ്ങളേറെയായി. പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിലെ അവസ്ഥയും വിഭിന്നമല്ല. വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ മിക്ക ഭാഗത്തും റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത് ദൃശ്യമാണ്. മാലിന്യനിക്ഷേപം രൂക്ഷമായ മേഖലകളിൽ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സ്കൂൾപരിസരങ്ങളിൽ മാലിന്യനിക്ഷേപം രൂക്ഷമാണ്. ചെറ്റച്ചൽ ജവഹർ നവോദയ സ്കൂൾ പരിസരത്തെങ്കിലും ക്യാമറ സ്ഥാപിക്കണമെന്നാണ് രക്ഷാകർത്താക്കൾ ആവശ്യപ്പെടുന്നത്. മാത്രമല്ല പേരയത്തുപാറ-ചേന്നൻപാറ റോഡിലും ചായം-ചാരുപാറ റോഡിൽ വിതുര എം.ജി.എം പൊൻമുടിവാലി സ്കൂളിന് സമീപവും മാലിന്യനിക്ഷേപം രൂക്ഷമാണ്. മാലിന്യം നിക്ഷേപിക്കരുതെന്ന് പഞ്ചായത്ത് ബോ‌ർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മേഖലയിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്.

മാലിന്യനിക്ഷേപ ഇടങ്ങൾ

ചായം - ചാരുപാറ റോഡ്

വിതുര - ചെറ്റച്ചൽ റോഡ്

ആര്യനാട് - വിതുര റോഡ്

പൊൻമുടി - കല്ലാർ റോഡ്

വിതുര - തൊളിക്കോട് റോഡ്

നാഗര - തൊളിക്കോട് റോഡ്

തോട്ടുമുക്ക് - മേമല റോഡ്

വിതുര-പേപ്പാറ റോഡ്

കൊതുക് ശല്യവും

മാലിന്യനിക്ഷേപം വർദ്ധിച്ച മേഖലകളിൽ ദുർഗന്ധവും കൊതുക്ശല്യവും രൂക്ഷമാണെന്ന് ആക്ഷേപമുണ്ട്. മാലിന്യങ്ങൾ കാക്കകൾ കൊത്തിവലിച്ച് കിണറുകളിൽ കൊണ്ടിടുന്നതിനാൽ ജലം മലിനപ്പെടുന്നു. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

അറവുമാലിന്യങ്ങൾ രാത്രിയിൽ ചാക്കിൽക്കെട്ടി കൊണ്ടിടുന്നത് പതിവാണ്. ഈ മാലിന്യം അഴുകി ദുർഗന്ധം വമിക്കുന്നതുമൂലം പ്രദേശവാസികളും യാത്രക്കാരും മൂക്ക് പൊത്തിയാണ് ഇതുവഴി പോകുന്നത്.

പന്നിയും തെരുവുനായ്ക്കളും

മാലിന്യനിക്ഷേപം രൂക്ഷമായ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ചാക്കുകളിലാക്കി റോഡരികിൽ തള്ളുന്ന മാലിന്യ അവശിഷ്ടങ്ങൾ തെരുവുനായ്ക്കൾ കടിച്ചുവലിച്ച് റോഡിലേക്ക് വലിച്ചിടുകയാണ് പതിവ്. നായ്ക്കൾ കാൽനടയാത്രക്കാരെയും ഇരുചക്രവാഹന യാത്രികരെയും ആക്രമിക്കാറുണ്ട്. ഈ മേഖലകളിൽ കാട്ടുപന്നിശല്യവും രൂക്ഷമാണ്.

പ്രതികരണം

വിതുര,തൊളിക്കോട്,മേഖലകളിൽ വർദ്ധിച്ചുവരുന്ന മാലിന്യനിക്ഷേപത്തിനും തെരുവുനായ ശല്യത്തിനും തടയിടണം. മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടി ശിക്ഷാനടപടികൾക്ക് വിധേയമാക്കണം. പ്രധാനറോഡുകളിൽ അടിയന്തരമായി സി‌.സി.ടിവി ക്യാമറകൾ സ്ഥാപിക്കണം. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

മീനാങ്കൽ കുമാർ,

കോൺഗ്രസ് നേതാവ്