മരുഭൂമിയും ഇനി മലർവാടിയാകും, കാരണം ബാക്‌ടീരിയ; സംഭവം ഇങ്ങനെ
നമ്മുടെ ഭൂമിയുടെ മൊത്തം കരയുടെ 20 ശതമാനത്തോളം മരുഭൂമികളാണെന്നാണ് വിവരം. ചുട്ടുപൊള്ളുന്ന, അങ്ങിങ്ങ് കുറ്റിച്ചെടികൾ മാത്രമുള്ള, ജലാംശം കുറഞ്ഞ മരുഭൂമി ആർക്കും ഇഷ്‌ടമുള്ള സ്ഥലമല്ല. ഈ മരുഭൂമിയും ശ്രമിച്ചാൽ ചെടികൾ വളരുന്ന ഫലഭൂയിഷ്‌ടമായ സ്ഥലമാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. ചൈനീസ് അക്കാഡമി ഓഫ് സയൻസസിലെ (സിഎഎസ്) ഗവേഷകരാണ് പരീക്ഷണത്തിന് പിന്നിൽ. കേവലം 10 മാസം കൊണ്ടാണ് ഇവർ ഇത് തെളിയിച്ചത്.
രാജ്യവിസ്‌തൃതിയുടെ 20 മുതൽ 27 ശതമാനം ഭാഗംവരെ മരുഭൂമിയാണ് ചൈനയിൽ. ഗോബി, ടാക്‌ലമക്കൻ മരുഭൂമികളാണ് രാജ്യത്തുള്ളത്. വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാംഗിലുള്ള ടാക്‌ലമക്കൻ മരുഭൂമിയിലാണ് ഗവേഷകർ പഠനപ്രവർത്തനങ്ങൾ നടത്തിയത്. കാറ്റിന് ശക്തമായി പറത്തികൊണ്ടുപോകാൻ കഴിയുന്ന മരുഭൂമിയിലെ മണലിനെ നേർത്ത, സ്ഥിരതയുള്ള പാളികളാക്കി മാറ്റുകയാണ് ഗവേഷകർ ചെയ്‌തത്. ഇതിന് ലാബിൽ വളർത്തിയ മൈക്രോ ബാക്‌ടീരിയയെ മണലിലേക്ക് സ്‌പ്രേ ചെയ്‌ത് കടത്തിവിട്ടു.
വടക്കുപടിഞ്ഞാറൻ ചൈനയിൽ വൈക്കോൽ കൊണ്ട് നിർമ്മിച്ച കളങ്ങളുള്ള ബോർഡ് വഴി ആണ് മൈക്രോ ബാക്‌ടീരിയയെ മണലിൽ കടത്തിവിട്ടത്. കട്ടിയേറിയ ഫിലിം ഓരോ കളത്തിന് മുകളിലും സ്ഥാപിച്ചു. ചൂടിലും കൊടും തണുപ്പിലും അതെങ്ങനെ മാറുന്നു എന്ന് സിഎഎസ് അധികൃതർ നോക്കി. 10 മുതൽ 16 മാസം കൊണ്ട് അവ മണലിനെ മാറ്റിയെടുത്തതായി കാണാനായി. മണ്ണിന്റെ അടിത്തറയെ ഭദ്രമാക്കി, നടുന്ന സസ്യങ്ങൾക്ക് അതിജീവിക്കാൻ കഴിയുന്ന തരത്തിലേക്ക് മരുഭൂമിയെ മാറ്റിയെടുത്തു.
കോടിക്കണക്കിന് വർഷങ്ങൾ മുൻപ് ഭൂമിയിൽ വലിയ വനങ്ങളുണ്ടാകുന്നതിന് മുൻപുള്ള കാലം, ഏകദേശം മൂന്നര ബില്യൺ വർഷങ്ങൾ മുൻപ് ആ കാലത്ത് പ്രാചീന സയനോബാക്‌ടീരിയ ആണ് മരുഭൂമിപോലെ കഠിനമായ ഭൂപ്രകൃതിയുള്ള സ്ഥലങ്ങളിലുണ്ടായിരുന്നത്. സൂര്യപ്രകാശവും വായുവും ഉപയോഗിച്ച് ഇവ കാർബൺ ഡയോക്‌സൈഡിനെ തങ്ങളുടെ കോശത്തിലേക്ക് കടത്തിവിടുകയും പകരം ജൈവ വസ്‌തുക്കൾ പകരം പുറന്തള്ളുകയും ചെയ്‌തിരുന്നു. ഇങ്ങനെ ഫലഭൂയിഷ്‌ടമായ സ്ഥലങ്ങളുണ്ടായി.
പരീക്ഷണം നടത്തിയ വളക്കൂറ് കുറഞ്ഞ മരുപ്രദേശത്തെ മണ്ണിൽ ഇത്തരം ബാക്‌ടീരിയകൾ നൈട്രജൻ വാതകത്തെ നിലനിർത്തിയതായി കണ്ടു. ഇതുവഴി നൈട്രജനെ സസ്യപോഷണത്തിന് സഹായകരമാക്കി മാറ്റാൻ ഇവയ്‌ക്ക് സാധിച്ചു. ക്രമേണ അവിടെ മണ്ണിൽ ചെടികൾ വളരാൻ സൗകര്യം ഉണ്ടായി. മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് ഈ മണൽ പ്രതലങ്ങളെ നിരീക്ഷിച്ചപ്പോൾ ബാക്‌ടീരിയകളുടെ നീളൻ വലകൾ തന്നെ കാണാനായി. ഇവയെ യോജിപ്പിച്ച് നിർത്താൻ ഒരുതരം ഷുഗർ ബാക്‌ടീരിയകൾ ഉൽപാദിപ്പിച്ചു. ഇത് ക്രമേണ കട്ടിയേറിയ ഒരു പാളിയായിത്തീരുന്നു.
ഈ കട്ടിയേറിയ പാളി അധിനിവേശ സസ്യങ്ങളെ വളരുന്നത് തടഞ്ഞിരുന്നു. ഇത്തരത്തിൽ പ്രത്യേകതയേറിയ മണൽ ആദ്യവർഷം പോഷണങ്ങളെ ഭൂമിയുടെ ഉപരിതലത്തിൽ നിലനിർത്തി. ബാക്‌ടീരിയകളുടെ മൃതകോശങ്ങളും അവ നിർമ്മിച്ച പ്രത്യേക പഞ്ചസാരയും ചേർന്ന് നൈട്രജനെയും ഫോസ്‌ഫറസിനെയും നിലനിർത്തുന്ന ജൈവവസ്‌തു രൂപംകൊണ്ടു.
മഴ പെയ്‌തപ്പോൾ ഈ ഭൂമിയിൽ ഈർപ്പം ഉണ്ടായി. ഇതേ ഇടങ്ങളിൽ പരീക്ഷണം നടത്താത്ത സ്ഥലത്തെ മണലിൽ മഴവെള്ളംവലിഞ്ഞുപോയിരുന്നു. വൈകാതെ ഈർപ്പമുള്ള ഭാഗത്ത് കുമിൾ വിഭാഗത്തിൽപെട്ട കൽപായലുകളും ചെറിയ പായലുകളും ഉണ്ടായി. ഇവ വളർന്നതോടെ കൂടുതൽ ഈർപ്പം ഈ ഭാഗത്തെ മണ്ണിനുണ്ടായി.
മരുഭൂമിയിലെ ശക്തമായ കാറ്റാണ് ഈ പരീക്ഷണത്തിൽ ഏറ്റവും പ്രതിബന്ധം ഉണ്ടാക്കിയത്. കാറ്റ് ഗവേഷണത്തിനുപയോഗിക്കുന്ന മണലിനെ പറത്തിക്കളയുമ്പോൾ പരീക്ഷണങ്ങൾ പരാജയപ്പെട്ടു. പ്രത്യേകമായി തിരിച്ചപ്പോൾ മണൽ നഷ്‌ടപ്പെടുന്നത് 90 ശതമാനത്തോളം കുറഞ്ഞെന്നും കണ്ടെത്തി. സോയിൽ ബയോളജി ആൻഡ് ബയോകെമിസ്‌ട്രി എന്ന പഠനറിപ്പോർട്ടിൽ ഈ ഗവേഷണങ്ങളുടെ വിവരമുണ്ട്. മരുഭൂമികളിലും വിവിധ കാലാവസ്ഥകളിലും ഇവയുടെ പാർശ്വഫലങ്ങളും ഗുണങ്ങളും നിലനിൽക്കുന്നുണ്ടോ എന്നറിയാൻ ഇനിയും ദീർഘകാലം നിരീക്ഷിക്കേണ്ടതുണ്ടെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.