എത്രയും വേഗം ഇന്ത്യക്കാർ ഇറാൻ വിടണം; നിർദേശവുമായി ഇന്ത്യൻ എംബസി
ടെഹ്റാൻ: ഇറാൻ - യുഎസ് യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം ഇറാൻ വിടാനാണ് നിർദേശം നൽകിയിരിക്കുന്നത്. പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് നിർദേശം.
വിദ്യാർത്ഥികൾ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പടെ എല്ലാ ഇന്ത്യൻ പൗരന്മാരോടും രാജ്യം വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും എംബസി അറിയിച്ചു.
2026 ജനുവരി അഞ്ചിന് ഇറാൻ ഭരണകൂടം പ്രതിഷേധക്കാർക്കെതിരെ നടപടി സ്വീകരിച്ചപ്പോഴും ഇന്ത്യൻ ഗവൺമെന്റ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യം വിടാൻ തയ്യാറെടുക്കുന്നവർ തങ്ങളുടെ പാസ്‌പോർട്ട്, ഐഡന്റിറ്റി കാർഡുകൾ തുടങ്ങിയ യാത്രാ രേഖകൾ എപ്പോഴും കെെവശം വയ്ക്കണമെന്നും എംബസി അറിയിച്ചു. പൗരന്മാർക്ക് ബന്ധപ്പെടാൻ പ്രത്യേക ഹെൽപ്പ് ലെെൻ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്. നമ്പർ: +989128109115, +989128109109,+989128109102,+989932179359. ഇമെയിൽ: cons.tehran@mea.gov.in.
ആണവ കരാറിന്റെ പേരിൽ യുഎസ് സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് ഇറാനിൽ വീണ്ടും വിദ്യാർത്ഥികളുടെ പ്രക്ഷോഭം. ടെഹ്റാൻ, മഷാദ് തുടങ്ങിയ നഗരങ്ങളിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി. ഡിസംബർ അവസാനം തുടങ്ങിയ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമാണിതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ക്യാമ്പസുകളിൽ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തു.